പാനൂര്‍: വാഹനങ്ങള്‍ വാടകക്കെടുത്ത് അന്യസംസ്ഥാനത്തെത്തിച്ച് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്ന സംഘം പാനൂരില്‍ പിടിയിലായി. രണ്ട് പേര് അറസ്റ്റില്‍. ഇരിട്ടി മുണ്ടയാംപറമ്പ് സ്വദേശിയായ വെട്ടിക്കല്‍ വീട്ടില്‍ അനീഷ് തോമസ് (31), ആറളം വീര്‍പ്പാടിലെ ഉള്ളാടപ്പള്ളിയില് അനുരാജ് (30) എന്നിവരെയാണ് പാനൂര്‍ സിഐ വി.വി.ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ചമ്പാട് പ്രിയാ നിവാസില്‍ പ്രിയങ്കിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതോടെയാണ് വാഹനം വാടകക്കെടുത്ത് നടക്കുന്നവന് റാക്കറ്റും പൊലീസ് കെണിയിലായിരിക്കയാണ്.
തളിപ്പറമ്പ് സ്വദേശിയില്‍ നിന്നും ചമ്പാട്ടെ പ്രിയങ്ക് യുകെയില്‍ നിന്നുമെത്തുന്ന ആളുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ഇന്നോവാകാര്‍ വാടകക്കെടുക്കുന്നത്. ഇത് അനീഷിന് കൈമാറിയെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ മൈസൂരില്‍ കടത്തി പണയപ്പെടുത്തിയതായി തിരിച്ചറിഞ്ഞത്. തളിപ്പറമ്പ്, പയ്യാവൂര്‍, ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷന് പരിധികളിലായി നിരവധി വാഹന തട്ടിപ്പ് പിടിയിലായ സംഘം നടത്തിയതായാണ് സൂചന. ഒന്‍പതോളം വാഹനങ്ങള്‍ തട്ടിയെടുത്തതായി വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് സംഘം പിടിയിലായതോടെ നേരത്തെ വാഹനം നഷ്ടപ്പെട്ട് പരാതി പറയാന്‍ അഭിമാനം പ്രശ്നം കാരണം മടിച്ചിരുന്നവര്‍ ഇപ്പോള്‍ രംഗത്തെത്തിയതായും സൂചനയുണ്ട്.
മൈസൂരിലുള്ള ഏജന്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ചില വാഹനങ്ങള്‍ പൊളിച്ച് വ്യാജ ചേസിസ് നമ്പര്‍ നിര്‍മ്മിച്ച് മറിച്ച വില്പന നടന്ന സംഭവങ്ങള്‍ വരെ ഇതിന്റെ ഭാഗമായി നടക്കുന്നതായും പറപ്പെടുന്നു. പ്രിയങ്കിന്റെ പരാതിയില്‍ നഷ്ടപ്പെട്ട വാഹനത്തിനായി പൊലീസ് സംഘം കര്‍ണ്ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
വാഹന തട്ടിപ്പ് വഴി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന സംഘങ്ങള്‍ പ്രതിരോധത്തിനായി ക്വട്ടേഷന്‍ സംഘങ്ങളെ വരെ നിര്‍ത്തുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിടിയിലായവര്‍ക്ക് പുറമെ നിരവധി കണ്ണികള്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: