ദല്‍ഹിയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് അനില്‍ കൂട്ടോ പുറപ്പെടുവിച്ച ഒരു കല്പ്പനയില് ഭാരതത്തില്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് രാജ്യനന്മയ്ക്കായി അദ്ദേഹത്തിന്റെ രൂപതാംഗങ്ങള്‍ പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്യുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. പ്രഥമദൃഷ്ട്യാ ഇത് നാം ശ്രദ്ധിക്കേണ്ട സംഗതിയല്ല. ക്രിസ്ത്യാനികളല്ലാത്തവര്‍ക്ക് അത് പെട്ടെന്ന് മനസ്സിലാവുകയില്ലെന്ന് മാത്രം.
ക്രിസ്ത്യാനികളില്‍ പ്രധാനമായി നാല് വിഭാഗങ്ങളുണ്ട്. കത്തോലിക്കര്‍, ഓര്‍ത്തഡോക്സുകാര്‍, പ്രൊട്ടസ്റ്റന്റുകാര്‍, പെന്തക്കോസ്തര്‍. വൈഷ്ണവ-ശൈവചിന്തകള് പോലെ- സത്യത്തില്‍ വിശ്വാസത്തില്‍ അത്രതന്നെ വ്യത്യാസമില്ല. കാരണം ക്രിസ്തുവാണ് ഈശ്വരന്റെ ഏകപൂര്‍ണാവതാരം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതേസമയം അസംഘടിതമായ സനാതനധര്മത്തില് എന്നതിനെക്കാള്‍ ഈ നാലുകൂട്ടര്‍ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കപ്പെടും. സഭാഘടന, വൈദികവേഷം തുടങ്ങിയവയൊക്കെ പ്രതിഭിന്നമാകയാല്‍ ആണ് അത്.
ഞാന്‍ ഓര്‍ത്തഡോക്സുകാരനാണ്. കേരളത്തില്‍ പ്രബലമാണ് ഇക്കൂട്ടര്‍ എങ്കിലും ഈജിപ്ത് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗ്രീസിലും റഷ്യ തുടങ്ങിയ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും ആണ് ഇവര്‍ക്ക് സംഖ്യാബലം ഉള്ളത്. പ്രൊട്ടസ്റ്റന്റുകാരില്‍ ചര്‍ച്ച് ഓഫ് നോര്‍ത്തിന്ത്യ, സിഎസ്ഐ എന്നിവരും മാര്‍ത്തോമ്മാക്കാരും പ്രധാനം. രാജ്യം ഭരിച്ച ബ്രിട്ടീഷുകാരുടെ സഭയാണ് ഇത്. കത്തോലിക്കര്‍ മൂന്ന് ഇനം. ദ്വിവേദി, ത്രിവേദി, ചതുര്‍വേദി എന്നത് പോലെയുള്ള ഭേദം അല്ല, സാമൂഹികവ്യത്യാസം. ഈ മൂന്നില്‍ കേരളത്തിന് പുറത്ത് പ്രധാനമായതാണ് ലത്തീന്‍. അക്കൂട്ടത്തിലെ ദല്‍ഹി മെത്രാനാണ് ഈ വിവാദ നായകന്. ദല്‍ഹിയിലെ ഏഴ് മെത്രാന്മാരില് ഒരാള്‍. തലസ്ഥാനത്തെ മെത്രാന് ആകയാലും ദല്‍ഹിയിലെ ഏറ്റവും വലിയ ക്രിസ്തീയദേവാലയത്തിന്റെ നായകന് ആകയാലും ‘മ്മിണി ബല്യ ആള്’ തന്നെ എന്നു മാത്രം, ദല്‍ഹി ഇമാമിനെ പോലെ.
അദ്ദേഹത്തിന്റെ ഈ കുറിപ്പടി സത്യത്തില്‍ നമ്മളാരും ശ്രദ്ധിക്കേണ്ടതേയില്ല. അത് ആള് നിസ്സാരനായതുകൊണ്ടല്ല. എല്ലാ ക്രൈസ്തവദേവാലയങ്ങളിലും ദിവ്യപൂജയുടെ ഭാഗമായി എന്നും രാജ്യത്തിനും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി പ്രാര്‍ഥന ഉള്ളതാണ്. പിന്നെ എന്തുകൊണ്ടാണ് ഈ കത്ത് വേണ്ടായിരുന്നു എന്ന് തോന്നുന്നത്? അത് വരികള്‍ക്കിടയില്‍ വായിക്കുന്ന സന്ദേശം ശ്രദ്ധിച്ചുപോകുന്നതിനാലാണ്. പറയാതെ പറയുന്ന രാഷ്ട്രീയം തിരിച്ചറിയുന്നതിനാലാണ്.
ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം ഒരു പാകിസ്ഥാനി മെത്രാനെ കാണാന്‍ സന്ദര്‍ഭം ഉണ്ടായി. അമേരിക്കയിലെ ഹാവായ് സംസ്ഥാനത്ത് നടന്ന ഒരു ബൈബിള്‍ ശിബിരത്തില്‍ ഞങ്ങള്‍ സഹപാഠികള്‍ ആയിരുന്നു. പിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് എഴുത്തൊന്നും അയക്കരുത് എന്നാണ്. ഭാരതീയനായ ഒരു ക്രിസ്ത്യാനി പൗക് പൗരനായ ഒരു ക്രിസ്ത്യാനിക്ക് എഴുതുന്ന കത്ത് പട്ടാളത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞേ മേല്വിലാസക്കാരന് കിട്ടൂ; കിട്ടിയില്ലെന്നും വരാം. രണ്ടുപേര്‍ തമ്മില്‍ വഴക്കുണ്ടായാല്‍ ഒരാള്‍ ക്രിസ്ത്യാനി ആണെങ്കില്‍ അയാള്‍ പ്രവാചകനെ ചീത്ത പറഞ്ഞുവെന്ന് കുറെ എഴുതിച്ചേര്‍ത്ത് പോലീസില്‍ പരാതി കൊടുത്താല്‍ ആള് അകത്താണുപോല്.
ഇറാഖിലും സിറിയയുടെ ഉത്തരമേഖലയിലും പൂജയ്ക്കൊരുങ്ങിക്കൊണ്ടിരുന്ന പുരോഹിതന്മാരെ തീവ്രവാദികള്‍ ഗളച്ഛേദം ചെയ്ത രണ്ട് സംഭവങ്ങള്‍ ഉണ്ടായി. അങ്ങനെ ഒന്നും ഭാരതത്തില്‍ സംഭവിക്കുന്നില്ല. സമനില തെറ്റിയ ചില തീവ്രവാദികള്‍ ചിലത് ചെയ്യുന്നുണ്ട്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പു ഫലം വന്ന നാള് മംഗലാപുരത്ത് ഒരു പള്ളിയില്‍ പ്രകോപനം ഉണ്ടായി. ദല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലില്‍ പ്രകോപനം ഉണ്ടായി. അങ്ങനെയൊക്കെയുള്ള സംഭവങ്ങള്‍ അപഭ്രംശങ്ങളാണ്. ഉന്നതനേതൃത്വം അറിയുന്ന മുറയ്ക്ക് തിരുത്തേണ്ടതുമാണ്.
മതപരിവര്‍ത്തനം നടത്തുകയില്ലെന്ന് സഭകള്‍ പ്രഖ്യാപിക്കണം എന്ന് ഞാന്‍ ഒരു വൈദികസഭയില് ഒരിക്കല്‍ പ്രസംഗിച്ചു. ആ സദസ്സില്‍ ഉണ്ടായിരുന്ന ഒന്നിലേറെ വേദശാസ്ത്രജ്ഞരും ഒരു ബിഷപ്പും എന്നോട് യോജിച്ചത് ഓര്മ വരുന്നു. അമേരിക്കയില്‍ ദൈവത്തെ അറിയുന്നവരുടെ ശതമാനം ഭാരതത്തിലേതിനെക്കാള് കുറവാണ് എന്നിരിക്കെ സായിപ്പ് ഇവിടെവന്ന് മതപ്രസംഗം നടത്തേണ്ടതില്ലെന്ന യുക്തി അന്ന് എന്റെ ശ്രോതാക്കള്‍ തിരിച്ചറിഞ്ഞതാണ്. തന്നെയുമല്ല, മതപരിവര്‍ത്തനം ആദ്യം നിരോധിച്ചത് കോണ്‍ഗ്രസാണ് താനും.
ദല്‍ഹി മെത്രാന്റെ ആഹ്വാനവും പ്രാര്‍ഥനയും രാഷ്ട്രീയമാണ് എന്ന് സംശയിക്കേണ്ടിവരുമ്പോഴാണ് അതിനോട് യോജിക്കാന്‍ കഴിയാത്തത്. ഈ ആഹ്വാനം അനവസരത്തില്‍ ഉള്ള ഒരു അനാവശ്യമാണ് എന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടുതന്നെ ആണ്.
ഭാ-ജ-പാ- ന്യൂനപക്ഷവിരോധം പ്രചരിപ്പിക്കുന്നതായി വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. അതിന് ബലം പകരാന്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അരങ്ങേറുന്നുമുണ്ട്. സത്നയില്‍ ഉണ്ടായ സംഭവം ഒരുദാഹരണമാണ്. പൊതുവെ ഭാ-ജാ-പാ അനുഭാവി ആയ കര്‍ദ്ദിനാള്‍ ക്ലീമ്മിസ് അവിടെ പോയി അന്വേഷിച്ചതിനുശേഷം സത്നയില്‍ നടന്നത് തികഞ്ഞ അനീതിയും നിയമലംഘനവും ആണെന്ന് പറഞ്ഞു. അതൊക്കെ ഒഴിവാക്കേണ്ടത് തന്നെ. എന്നാല്‍ സ്കൂളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പ്രതികരിക്കണം എന്ന് പറയുന്നതില്‍ ആര്‍എസ്എസിനെയും ഹൈന്ദവ തീവ്രവാദത്തെയും കാണുന്നതില്‍ അര്‍ഥമില്ല. ഞാന്‍ എല്ലാ പൊതുപ്രസംഗങ്ങളും ജയ്ഹിന്ദ് എന്നുപറഞ്ഞാണ് അവസാനിപ്പിക്കുന്നത്. പട്ടാളത്തില്‍ ‘രാംരാം’ എന്ന് പറയാത്തവര്‍ക്ക് പറയാനുള്ള അഭിസംബോധനയാണ് ‘ജയ്ഹിന്ദ്’. അതിനെക്കുറിച്ച് പരിഭവം വേണ്ട. ഹിന്ദുമതം ജയിക്കട്ടെ എന്നല്ല, ഹിന്ദുസ്ഥാന്‍ ഐശ്വര്യപൂര്‍ണമാകട്ടെ എന്നാണ് അതിനര്‍ഥം. ‘സാരെ ജഹാംസെ’ എഴുതിയത് ഇഖ്ബാല്‍ ആണ്. ആ പരിഭവം പറഞ്ഞുണ്ടാക്കുന്നവര്‍ രാജ്യത്തെ സ്നേഹിക്കുന്നവരല്ല. ആ മനസ്സാണ് ബിഷപ്പ് കൂട്ടോയുടെ ഇടയലേഖനത്തില്‍ വായിച്ചെടുക്കേണ്ടിവരുന്നത്. അതുകൊണ്ടാണ് ആ കുറിപ്പ് നിര്‍ഭാഗ്യകരമായിപ്പോയി എന്ന് വിധിക്കേണ്ടി വരുന്നതും.
കാല്നൂറ്റാണ്ടിനുമുമ്പു പറഞ്ഞ ഒരു സംഗതി ആനുഷംഗികമായി ഇവിടെ ആവര്‍ത്തിച്ചുകൊള്ളട്ടെ. ഒരു മതത്തിലെ അനാചാരങ്ങളെ ആ മതത്തിലുള്ളവര്‍ മാത്രം വിമര്‍ശിക്കട്ടെ. അപരന്റെ മതത്തില്‍ ഒരു സംഗതി തിരുത്തപ്പെടേണ്ടതുണ്ടെങ്കില്‍ അത് ഞാനല്ല പറയേണ്ടത്. ആ അച്ചടക്കം എല്ലാവരും പാലിക്കുമെങ്കില്‍ സാമൂഹികാന്തരീക്ഷം സംശുദ്ധമാകും.
ഭാരതം ഒരു മതനിരപേക്ഷരാഷ്ട്രം ആണ് എന്ന് ഭരണഘടന പറഞ്ഞുതരുന്നുണ്ട്. ആ മതനിരപേക്ഷത മതനിരാസമല്ല. യൂറോപ്പില്‍ മതനിരപേക്ഷത മതവിരുദ്ധതയായി വളര്‍ന്നുവന്നതാണ്. അതിന്റെ കാരണം അവിടെ മതവും രാഷ്ട്രീയ അംഗീകാരവും ഇഴപിരിയാതെ കൂടിക്കലര്‍ന്ന അവസ്ഥ ഉണ്ടായിരിക്കുന്നതാണ്. ഇവിടെ അതായിരുന്നില്ല സ്ഥിതി. ചാതുര്‍വര്‍ണ്യം ഓര്‍ക്കുക, ബ്രാഹ്മണനാണ് മതത്തിന്റെ അധികാരി. എന്നാല്‍ രാജ്യഭാരം അയാള്‍ക്കല്ല. അത് ക്ഷത്രിയനാണ്. ആ ക്ഷത്രിയന് ബ്രാഹ്മണനൊപ്പം ഇരിക്കണമെങ്കില്‍ ഹിരണ്യഗര്‍ഭവും തുലാപുരുഷദാനവും ഒക്കെ വേണം എന്ന് ബ്രാഹ്മണന് നിഷ്കര്‍ഷിച്ചു എന്നത് ശരി. എങ്കിലും ഭരണവും മതവും രണ്ടായിരുന്നു.
ഏകം സദ്വിപ്രാഃ ബഹുധാ വദന്തി എന്ന പ്രമാണം ഋഗ്വേദത്തിനും മുമ്പ് നിലവിലിരുന്നതാണ്. അന്ന് ഇവിടെ ബുദ്ധമതമോ ക്രിസ്തുമതമോ ഇസ്ലാമോ ഒന്നും ഇല്ല. ഇന്ന് സനാതനധര്‍മത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്ന അഗ്നിയും വരുണനും ഒക്കെ ഈശ്വരാന്വേഷണത്തിന്റെ പ്രതിഭിന്നഭാവങ്ങളായിരുന്ന കാലത്താണ് ആ പ്രമാണം പ്രഖ്യാപിതമായത്. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഹിന്ദുധര്‍മത്തില്‍ ആ പ്രതിഭിന്നഭാവങ്ങള് ഏകകണ്ഠമായി സ്വീകരിക്കപ്പെടുന്നത്. ഇതര മതങ്ങളെ അങ്ങനെ കാണാന്‍ ഓരോ മതത്തിലും പെട്ടവര്‍ക്ക് കഴിയുമ്പോള്‍ അതേ യോഗക്ഷേമഭാവം സമൂഹത്തില്‍ സുസ്ഥിരമാകും. അതിനിടെ ഇല്ലാത്ത പൂച്ചയെ ഇരുണ്ട മുറിയില്‍ തപ്പുന്ന കൂട്ടോമാര് അകാരണമായോ ഇനി തെറ്റിദ്ധാരണമൂലം സകാരണം എന്ന് ധരിച്ചിട്ടോ ഭാരതം ഏതോ വലിയ അപകടത്തില്‍പ്പെട്ടിരിക്കുന്നു, എന്തോ പെടാന്‍ പോകുന്നു എന്നോ ധരിക്കാന്‍ വഴിയൊരുക്കുന്നു. പ്രചാരണങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അഴിച്ചുവിടുന്നത് തീര്‍ത്തും അസ്വീകാര്യവും അപലപനീയവും ആണ്.
ഡോ. ഡി. ബാബുപോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: