ഇംഗ്ലീഷ് ഭാഷ ഇന്ത്യയുടെ മാതൃഭാഷയാകണമെന്ന് ദളിത് നേതാവ് കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടതായി അറിഞ്ഞു. തിരവനന്തപുരത്ത് സാംസ്ക്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പ്രസംഗിക്കവെയായിരുന്നു ഈ അഭിപ്രായപ്രകടനം. ഭാഷാപ്രേമികളില്‍ നിന്നോ സാംസ്ക്കാരിക നായകന്മാരില് നിന്നോ പ്രതികരണങ്ങള്‍ കണ്ടില്ല. മലയാള ഭാഷാപഠനം നമ്മള് പ്രാഥമിക ക്ലാസ്സ് മുതല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ. എല്ലാ മേഖലകളിലും നാടിന്റെ ഭാഷ ഉപയോഗിച്ച് ജനങ്ങളുമായി സംവേദനം ചെയ്ത് ഭരണീയരും ഭരണകര്ത്താക്കളുമെന്ന ഭേദ ചിന്തയില്ലാതെ ഭരണനിര്‍വഹണം സുഗമമാക്കാനുള്ള സാഹചര്യം കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന സന്ദര്‍ഭത്തിലാണ് ഈ ഭിന്നാഭിപ്രായം. ശുദ്ധഗതിക്കാരായ ജനങ്ങളുടെ മനസ്സുകളില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കാനുതകുന്നതാണ് ഈ വാക്കുകള്‍. കാഞ്ച ഐലയ്യ, ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനാണെങ്കിലും ഭാരതത്തിന്റെ നന്മയില് അശേഷം മമതയില്ലാത്തയാളും ദേശത്തും വിദേശത്തും രാജ്യത്തിനെതിരെ അധിക്ഷേപവാക്കുകള്‍ ചൊരിയുന്ന വ്യക്തിയുമാണ്.
ബഹുസ്വരതയുടെ നാടാണ് നമ്മുടേത്. പ്രാദേശിക ഭാഷകള്‍കൊണ്ടും നാട്ടുഭാഷകൊണ്ടും സമ്പല്സമൃദ്ധമായ സംസ്കാരമാണിവിടെയുള്ളത്. വൈവിദ്ധ്യവും വൈരുദ്ധ്യവും പ്രപഞ്ച സൃഷ്ടിയുടെ സൗന്ദര്യമാണ്. ഇവയുടെ സംരക്ഷണം ലോകജീവിതത്തിന്റെ സംരക്ഷണമാണ്. ഈ കാഴ്ചപ്പാടിലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും വൈദേശിക ശക്തികള്‍ക്ക് ഇവിടെ സ്ഥിരമായ ആധിപത്യമുറപ്പിക്കാനാവത്തതിന്റെ മുഖ്യകാരണം ഇവിടത്തെ ജീവിതചര്യയോടും ആചാരങ്ങളോടും ഭാഷയോടും നമുക്കുള്ള മമതയാണ്. നാഭീനാള ബന്ധമാണ് മനുഷ്യനും മാതൃഭാഷയും തമ്മിലുള്ളത്. ഇത് തകര്‍ന്നാല്‍ നാട് തകരും. ഏറെ ശ്രമിച്ചിട്ടും ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന് നടപ്പാക്കാനാവാത്തതിന്റെ തുടര്‍ശ്രമം ഏറ്റെടുക്കാനാണ് പുരോഗമനത്തിന്റെയും പിന്നാക്കക്കാരുടെ സ്വത്വബോധത്തിന്റെയും പേരില്‍ രാജ്യവിരുദ്ധശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്.
-വി. ശിവദാസ്, വൈക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: