തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണത്തിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് കലക്ടറേറ്റില്‍ അവലോകന യോഗം ചേരും.
ഇതിനിടെ സംസ്ഥാനത്ത് ഇന്നലെ മൂന്നുപേര്‍ കൂടി നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ ചികിത്സതേടി. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിയും കോട്ടയത്ത് രണ്ട് പേരുമാണ് ചികിത്സ തേടിയത്. കോഴിക്കോട്ടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയും മറ്റൊരു കോഴിക്കോട് സ്വദേശിയുമാണ് ഐസൊലേഷന്‍ വിഭാഗത്തില്‍ വാര്‍ഡില്‍ ഉളളത്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 8000 ഓളം നിപ പ്രതിരോധ മരുന്നുകള്‍ കൂടി എത്തിക്കും. രോഗബാധയേറ്റവര്‍ക്ക് ഏത് രീതിയിലുള്ള ചികിത്സയാണ് നല്‍കേണ്ടതെന്ന മാനദണ്ഡം കേന്ദ്ര സംഘം ഇന്ന് പുറത്തിറക്കും. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന് ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ രോഗികള്‍ക്ക് മരുന്നു നല്‍കുകയുള്ളു.
ബുധനാഴ്ച് സംസ്ഥാനത്ത് മരുന്ന് എത്തിക്കാന്‍ സാധിച്ചത് വലിയ ആശ്വാസമായിരുന്നു. മലേഷ്യയില്‍ നിപയെ നേരിടാന്‍ ഉപയോഗിച്ച മരുന്നുകള്‍ തന്നെയാണ് ഇന്നലെ കോഴിക്കോട് എത്തിയത്. ഇന്നലെ 2000 ഗുളികളായിരുന്നു കോഴിക്കോട് എത്തിയത്. എയിംസില്‍ നിന്നുമുള്ള സംഘത്തിന്റെ നിര്‍ദേശ പ്രകാരമായിരിക്കും രോഗികള്‍ക്ക് മരുന്ന് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: