കൊച്ചി : കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് വിശാലമായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
കോടതി പരിസരത്തുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും ഇതോടൊപ്പം പരിഗണിച്ചു. അന്വേഷണത്തിലും വിചാരണ ഘട്ടത്തിലുമുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടോയെന്നും, ഇത്തരം കേസുകളില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമുണ്ടോ എന്നും ഉള്ള വിഷയങ്ങളാണ് ഫുള്‍ബെഞ്ച് പരിഗണിച്ചത്. അന്വേഷണത്തിലും വിചാരണഘട്ടത്തിലുമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളുടെയും ഇരകളുടെയും സാക്ഷികളുടെയും ഫോട്ടോയും വിവരങ്ങളും വിധി പ്രസ്താവിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.
ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാനുള്ള മാധ്യമ അവകാശമല്ല, അന്വേഷണത്തിലും വിചാരണ ഘട്ടത്തിലുമുള്ള ക്രിമിനല്‍ കേസിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്ന് ഫുള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. സഹാറ ഇന്ത്യ കേസിലുള്‍പ്പെടെയുള്ള നിരവധി സുപ്രീം കോടതി വിധികളും ഹൈക്കോടതി വിധികളും ഈ വിഷയത്തില്‍ ഹൈക്കോടതി പരിഗണിച്ചു. കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനും അന്വേഷണത്തിലും വിചാരണഘട്ടത്തിലുമുള്ള കേസുകളില്‍ മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് പബ്ലിക് ഐ എന്ന സംഘടനയും നല്കിയ ഹര്‍ജികളാണ് മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. വിശാല ബെഞ്ചിന്റെ രൂപീകരണമടക്കമുള്ള കാര്യങ്ങള്‍ക്കായി രേഖകള്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ ഹൈക്കോടതി രജിസ്ട്രി ഹാജരാക്കണമെന്നും കോടതി പറഞ്ഞൂ. 156 പേജുള്ള വിധിന്യായമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
2014 ലെ സുദിന് കേസില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ബാധിക്കുന്നതാണെന്ന് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം മറ്റൊരു ഫുള്‍ ബെഞ്ചിന് അനുവദിക്കാന്‍ കഴിയില്ല. 2017 ലെ കെഎസ് പുട്ടസ്വാമി കേസില്‍ സ്വകാര്യത വ്യക്തികളുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരും ചൂണ്ടിക്കാട്ടി. പുട്ടസ്വാമി കേസിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ഫുള്‍ബെഞ്ച് വിധിക്കെതിരായ നിലപാട് സ്വീകരിക്കാന്‍ വിശാല ബെഞ്ചിനേ കഴിയൂ. ഹാനികരമായ ഫലമുളവാക്കുന്ന മാധ്യമ വിചാരണ നീതി നിര്‍വഹണത്തെ തീര്‍ച്ചയായും ബാധിക്കുമെന്നതിനാല്‍ വിശാല ബെഞ്ചാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും ഫുള്‍ ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: