ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഭീംബെര്‍ സെക്ടറില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പാകിസ്ഥാനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ പാക് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സയ്യദ് ഹൈദര്‍ ഷായെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച് പാകിസ്ഥാന് നിഷ്കളങ്കരായ ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ക്കു നേരെ മനപൂര്‍വം ആക്രമണം നടത്തുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. തികച്ചും അപലപനീയമായ നടപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.
നിരപരാധികളായ ഗ്രാമീണര്‍ക്കു നേരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമണം നടത്തുന്നത് മനുഷ്യാവകാശങ്ങളുടേയും സൈനിക മര്യാദയുടേയും ലംഘനമാണ്. അതിര്‍ത്തിയില്‍ ഭീകരരെ സഹായിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.
ഈ വര്‍ഷം മാത്രം 1088 വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതുവരെ 36 പേര് മരിക്കുകയും 127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയ് 21ന് പാകിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിലാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: