ചെന്നൈ: സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജിവക്കണമെന്നാവശ്യപ്പെട്ട് പളനിസ്വാമിയുടെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു സമരം ചെയ്ത ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കി.
ആദ്യം മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം നടത്തിയത്. പിന്നീട് സ്റ്റാലിന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുത്തുക്കൂടിയില് ഇത്ര വലിയ പ്രശ്നം ഉണ്ടായിട്ടും പ്രതിപക്ഷവുമായി മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സ്റ്റാലിന് ആരോപിച്ചു.
അതേ സമയം വെടിവപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഉശിലംപെട്ടി സ്വദേശി ജയറാമാണ് ഇന്ന് രാവിലെ മരിച്ചത്. നിരവധി പേര്‍ക്കാണ് വെടിവപ്പില്‍ പരിക്കേറ്റത്. തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിലെ വെടിവയ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ദിവസം 10 പേരും പിറ്റേന്ന് ഒരാളും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുമുണ്ട്.
കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമായിരുന്നു ഇന്നലെ. ഇരുപതിനായിരത്തോളം പേര് കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: