ന്യൂദൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നെതർലാൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഇന്ത്യയിലെത്തി. ഇംഗ്ലീഷിലും ഡച്ചിലും അദ്ദേഹത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നയതന്ത്രപരമായ നിരവധികാര്യങ്ങൾ റുട്ടെയുമായി ചർച്ച ചെയ്യുമെന്ന് അറിയിച്ചു. നരേന്ദ്ര മോദി നെതർലാൻഡ് സന്ദർശിച്ച് ജൂണിൽ ഒരു വർഷം തികയവെയാണ് റുട്ടെ ഇന്ത്യ സന്ദർശിക്കുന്നത്.
മനോഹരമായ ഇന്ത്യയിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് റുട്ടെ പറഞ്ഞു. ഇന്ത്യയും നെതർലാൻഡും തമ്മിൽ ഗാഢമായ സൗഹൃദമാണ് നിലനിൽക്കുന്നതെന്ന് അറിയിച്ച അദ്ദേഹം കഴിഞ്ഞ 70 വർഷമായി ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവെന്നും ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.
ന്യൂദൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ഇരു രാഷ്ട്രതലവന്മാരും തമ്മിലുള്ള ചർച്ച നടക്കുന്നത്. തുടർന്ന് വിവിധ പ്രമുഖ കമ്പനി സിഇഒമാരുമായിട്ടുള്ള ചർച്ചയിൽ പങ്കെടുക്കുന്ന അദ്ദേഹം ‘കാർനെയ്ജി ഇന്ത്യ’ ഹോട്ടൽ താജ് ഡിപ്ലോമാറ്റിക് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ഇതിനു പുറമെ ക്ലീൻ എയർ ഇന്ത്യ എന്ന സ്റ്റാർട്ട് അപ്പ് പരിപാടിയിൽ പങ്കാളിയാകും.
പിന്നീട് കർണാടകയിൽ എത്തുന്ന അദ്ദേഹം ഗവർണർ വാജുഭായ് രുദാഭായ് വാലയുമായി കൂടിക്കാഴ്ച നടത്തും. ഷെൽ ടെക്നോളജി സെൻ്റർ ഐഎസ്ആർഒ എന്നിവിടങ്ങളും സന്ദർശിച്ച് അദ്ദേഹം നെതർലാൻഡിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: