ന്യൂദല്‍ഹി: ഒരു വര്‍ഷം ഒരു തെരഞ്ഞെടുപ്പെന്ന നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഒരേ വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കാമെന്ന് കമ്മീഷന് നിയമമന്ത്രാലയത്തെ അറിയിച്ചു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയതിന് പുറമെയാണ് പുതിയ നിര്‍ദ്ദേശം.
ഇപ്പോള്‍ ഏതാനും മാസങ്ങളുടെ വ്യത്യാസത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. എന്നാല്‍ കാലാവധിക്ക് ആറ് മാസം മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിയമപരമായി സാധിക്കില്ല. 2017ല്‍ ഏഴ് സംസ്ഥാനങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതില്‍ പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടത്തിയത്. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ വര്‍ഷാവസാനവും സംഘടിപ്പിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തില്‍ അഞ്ച് ഭരണഘടനാ വിഷയങ്ങളിലും പതിനഞ്ച് സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങളിലും മറുപടി നല്കാന് നിയമമന്ത്രാലയം കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നിയമ, സാമ്പത്തിക വശങ്ങള് മറികടക്കാന്‍ സാധിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ അഞ്ച് നിയമഭേദഗതി ആവശ്യമാണ്. ഒരു വര്‍ഷത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് താരതമ്യേന എളുപ്പമാണെന്നും നിയമ പ്രശ്നങ്ങള്‍ അധികമില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: