ഇടുക്കി: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കുന്നു.
ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലാണ് തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ ഇരുപത്തിനാലു മണിക്കൂര്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിപ്പ വൈറസ് പിടിപ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന.
തമിഴ്നാട്ടിലേയ്ക്ക് കേരളത്തില്‍ നിന്ന് ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും എത്തുന്നവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കാനുള്ള സാഹചര്യമാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
കുമിളി ലോവര്‍ ക്യാമ്പ് , കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലാണ് പരിശോധന, ഒരു യൂണിറ്റില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് പ്രവര്‍ത്തിക്കുന്നത്.
രോഗം എങ്ങനെ പകരുന്നുവെന്ന് വ്യക്തമല്ലാത്തതിനാലാണ് പരിശോധ ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
അതിര്‍ത്തി വഴി എത്തുന്ന പനിയുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച് അവശ്യമെങ്കില്‍ ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഇതിനായി 24 മണിക്കൂര്‍ പരിശോധനയില്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: