ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്ര വനമേഖലയില്‍ വന്‍ തീപ്പിടിത്തം. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ വ്യോമസേനയുടെ ദ്രുതഗതിയിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് ദുരന്തം ഒഴിവാക്കിയത്. ബംബി ബക്കറ്റുകളില്‍ വെള്ളം നിറച്ചാണ് സേന രക്ഷാ പ്രവര്‍ത്തനം നടത്തി തീ കെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഡാറിംഗ് ഡ്രാഗന്‍സ്, സ്നോ ലിയോപാര്‍ഡ്സ് യൂണിറ്റുകളില്‍ നിന്നെത്തിയ രണ്ട് സംഘങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. റേസി അണക്കെട്ടില്‍ നിന്നാണ് ബംബി ബക്കറ്റുകളില്‍ രക്ഷാ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളം ശേഖരിച്ചത്. 2500 ലിറ്റര്‍ വെള്ളം ഒരുമിച്ച് ശേഖരിക്കാന്‍ കഴിയും വിധത്തിലാണ് ബംബി ബക്കറ്റുകളുടെ നിര്‍മ്മാണം.
ദുര്‍ഘടമായ പാതയിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത് അസാധ്യമായതിനാലാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്ന് എയര്‍ക്രാഫ്റ്റ് വിംഗ് കമാന്‍ഡര്‍ വിക്രം പറഞ്ഞു. ബംബി ബക്കറ്റുകളിലെ ഭാരത്തിനൊപ്പം ശരിയായ ദിശയില്‍ വിമാനം പറത്താന്‍ വിദഗ്ദരായ പൈലറ്റുകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: