നടുവില്‍: പൈതല്‍ മലയില്‍ കാട്ടുതീ ഭീതിയുടെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്ക്കേര്പ്പെടുത്തിയ വിലക്ക് നീക്കിയതിനെതുടര്‍ന്ന് സഞ്ചാരികള്‍ എത്തിത്തുടങ്ങി. ചൊവ്വാഴ്ചയാണ് വിലക്ക് നിക്കിയതായി അധികൃതരുടെ പ്രഖ്യാപനമുണ്ടായത്. വേനല്‍ തുടക്കത്തില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ജില്ലയിലെ തന്നെ ഏറ്റവുംവലിയ ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍മലയുടെ വികസനത്തിന് തന്നെ വിലങ്ങുതടിയായി മാറിയിരുന്നു.
സമുദ്രനിരപ്പില്‍നിന്നും നാലായിരം അടിയിലേറെ ഉയര്‍ന്നുകിടക്കുന്ന പൈതല്‍ മലയില്‍ വിലക്കുള്ളതുമൂലം നാളുകളായി സഞ്ചാരികളെത്തിയിട്ട്. കടുത്ത ചൂടിലും വറ്റാത്ത അരുവികളും അത്യപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങളും വന്യജീവികളും പ്രകൃതി രമണീയമായ കാനന കാഴ്ചകളുമെല്ലാം പൈതല്‍ മലയുടെ മാത്രം പ്രത്യേകതയാണ്.
സാമൂഹ്യ വിരുദ്ധര്‍ പൈതല്‍മലയുടെ അടിവാരങ്ങളില്‍ താവളമടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സംഘത്തില്‍പ്പെട്ടവര്‍ വ്യാജ ചാരായ നിര്‍മ്മാണങ്ങളും മറ്റും ഈ പ്രദേശങ്ങളില്‍ നിന്നും നടത്തുന്നുണ്ട്. ഇവര്‍ തീയിട്ട് ഇത് കാട്ടുതീയാണെന്ന വ്യാജപ്രചരണം നടത്തുന്നതും പതിവാണ്. എന്നാല്‍ ഇതിനെതിരെ അന്വേഷണം നടത്താന്‍ പോലും വനപാലകര്‍ക്ക് കഴിയാറില്ല. കഴിഞ്ഞവര്‍ഷം മുതല്‍ ഇവിടെ സഞ്ചാരികള്‍ക്ക് ചെറിയ ഫീസ് വാങ്ങി ടിക്കറ്റ് നല്‍കാറുണ്ട്. ഈ വര്‍ഷം സന്ദര്‍ശകരെ കടത്തിവിടാത്തതിനാല്‍ ടൂറിസം വകുപ്പിന് വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
മലയോര മേഖലയിലെ കാഞ്ഞിരക്കൊല്ലി, പാലക്കയംതട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പൈതല്‍മലയില്‍ പ്രവേശനം ലഭിക്കാത്തതും ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: