ശ്രീകണ്ഠപുരം: വൈദികനെ പീഡനക്കേസില്‍ നിന്നും ഒഴിവാക്കാത്തതിലുള്ള വ്യക്തി വിരോധം മൂലം ഗൃഹനാഥനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി. കഴിഞ്ഞ ദിവസംപിടിയിലായ വയത്തൂര് കാലാങ്കിയിലെ തെക്കേ മുറിയില്‍ സണ്ണി വര്‍ഗ്ഗീസ് (49), നുച്ച്യാട് അറബിക്കുന്നിലെ പി.എം.റോയി (38) എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയത്.
2017 മെയ് 29ന് ചാപ്പക്കടവിലെ തോട്ടത്തില്‍ ജോസഫിന്റെ വീട്ടുമുറ്റത്തെ സ്കൂട്ടറില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് എക്സൈസിനെ വിവരമറിയിച്ച് ജോസഫിനെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരിട്ടി സെമിനാരിയില്‍ വികാരിയായിരുന്ന മാട്ടറ കാലാങ്കി സ്വദേശി ഫാ.ജയിംസിന്റെ സഹോദരനാണ് വര്‍ഗ്ഗീസ്. ജയിംസ് പ്രതിയായ പീഡനക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് ചാപ്പക്കടവിലെ ജോസഫായിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കാനാണ് കഞ്ചാവ് ബൈക്കില്‍ കൊണ്ടുവെച്ച് എക്സൈസിനെക്കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിച്ചത്.
ജോസഫിന്റെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ 15ന് സണ്ണി വര്‍ഗ്ഗീസിനെയും റോയിയെയും എക്സൈസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ ഇരുവരെയും ചാപ്പക്കടവിലെ ജോസഫിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: