ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പാക് വെടിവെപ്പില്‍ എട്ടുമാസം മാത്രമായ കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സെയ്ദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ അന്വേഷണം വേണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി പത്രക്കുറിപ്പില്‍ പറഞ്ഞു. പിഞ്ചുകുട്ടികള്‍ അടക്കമുള്ളവരെ ലക്ഷ്യമിടുന്നതും ജനവാസ കേന്ദ്രങ്ങളില്‍ വെടിവെപ്പ് നടത്തുന്നതും മനുഷ്യത്വത്തിന് എതിരാണ്. ഭീകരര്‍ക്ക് പിന്തുണ നല്കുന്ന നടപടി പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. 2018ല്‍ മാത്രം പാക്കിസ്ഥാന് 1,088 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 36 പേരാണ് ഇതില്‍ മരിച്ചത്. 127 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ ചൂണ്ടിക്കാട്ടി. 2018ല്‍ മാത്രം സുരക്ഷാ സേന ഭീകരരുടെ നുഴഞ്ഞുകയറാനുള്ള 53 ശ്രമങ്ങളാണ് തകര്‍ത്തത്.
അതിനിടെ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് അതിര്‍ത്തിയിലുടനീളം വെടിവെപ്പ് തുടരുകയാണ്. ഇന്നലെ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിക്കടുത്ത് കമാല്കൂട്ട് മേഖലയില്‍ കനത്ത വെടിവെപ്പാണ് പാക് സൈന്യം നടത്തിയത്. ഷെല്ലുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചുള്ള വെടിവെപ്പ് ഏറെനേരം നീണ്ടു. ബുധനാഴ്ച പാക് വെടിവെപ്പില്‍ അഞ്ചു നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: