ശ്രീനഗര്‍: ‘റംസാന് മാസത്തിലും പാക്കിസ്ഥാന് യാതൊരു പ്രകോപനവുമില്ലാതെ നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുകയാണ്. ഇത്രയേറെ രക്തച്ചൊരിച്ചിലുണ്ടാക്കുമ്പോള് അവരോടെങ്ങനെയാണ് സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത്? തന്റെ അയല്‍വാസിയുടെ തകര്‍ന്ന വീടു നോക്കി അശോക് കുമാര്‍ ചോദിക്കുന്നു.
കശ്മീരിലെ നംഗ സ്വദേശിയാണ് അശോക് കുമാര്‍. അതിര്‍ത്തി ഗ്രാമമായ നംഗയില്‍ ഇനി 3500 പേരെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന് സംശയം. പല വീടുകളും തകര്‍ന്നു തരിപ്പണമായി. പലതിലും വസൂരിക്കുത്തു വീണുപോലെ വെടിയുണ്ടകളും മറ്റും തുളച്ചു കയറിയ പാടുകള്‍.
ഒരാഴ്ചയായി പാക്കിസ്ഥാന് നിര്‍ത്താതെ നടത്തുന്ന ഷെല്ലിങ്ങില്‍ കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ പ്രേതനഗരങ്ങള്‍ പോലെ വിജനമായിരിക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും പലായനം നടത്തുന്നവരുടെ എണ്ണം 1,00,000 ആയി ഉയര്‍ന്നു. അവശേഷിക്കുന്നവരും പലായനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
അതിര്‍ത്തിക്കടുത്ത് കേസോ ഗ്രാമത്തിലാണ് സൂനം കുന്ഡാല് താമസിക്കുന്നത്. സൂനത്തിന്റെ കുടുംബം ഇപ്പോഴുള്ളത് ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ്. കഴിഞ്ഞ ദിവസം നടന്ന പാക് ഷെല്ലിങ്ങില്‍ സൂനം ഒഴികെ ബാക്കി മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. സൂനത്തിനെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റാനൊരുങ്ങുകയാണ്.
കേസോ, കത്വ, സാംബ ഗ്രാമവാസികളെല്ലാം തന്നെ ബന്ധുവീടുകളിലേക്ക് മാറിപ്പോവുകയാണ്. ചുരുക്കം പേര് അധികൃതര്‍ നിര്‍മ്മിച്ചു നല്കിയ താല്‍ക്കാലിക ഷെഡ്ഡുകളില്‍ കഴിയുന്നു. 1500 ലധികം ഗ്രാമവാസികളുള്ള കേസോ ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. സ്ത്രീകളും കുട്ടികളും ഈ ക്യാമ്പുകളിലാണ്. വൈകിട്ടോടെ പുരുഷന്മാരും വീടണയും.
സര്‍ക്കാര്‍ മറ്റിടങ്ങളിലേക്ക് മാറ്റി നിര്‍ത്തുന്നവര്‍ക്കുള്ള ഉപജീവനമാര്‍ഗം കൂടി നല്‍കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. കൂടാതെ ജനപ്രതിനിധികള്‍ കൂടുതല്‍ സുരക്ഷിതമായ ഇടങ്ങളില്‍ സ്ഥലം നല്‍കണമെന്നും പറയുന്നു.
പാക് സൈന്യം ലക്ഷ്യം വയ്ക്കുന്നത് അതിര്‍ത്തിയില്‍ 198 കിലോമീറ്റര്‍ ദൂരം അകലത്തിലുള്ള ബിഎസ്എഫ് കേന്ദ്രങ്ങളാണ്. രാംഗഡില്‍ കഴിഞ്ഞ ആഴ്ചയില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: