ബെംഗളൂരു: മന്ത്രിമാര്‍ വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ എംഎല്‍എമാര്‍ ഇടയുന്നു. വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ നിഷ്പക്ഷത പാലിക്കുമെന്നാണ് ഭീഷണി. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ നേതാക്കളുടെ തീവ്രശ്രമം.
വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എംഎല്‍എമാരില്‍ 48 പേര്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. ഓരൊരുത്തരോടും വ്യക്തിപരമായി സംസാരിച്ചപ്പോഴാണ് മന്ത്രി പദവി വാഗ്ദാനം ചെയ്തത്. അതിനാല്‍ പരസ്പരം അറിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് 30, ജെഡിഎസ് 15, രണ്ട് സ്വതന്ത്രര്‍, ഒരു ബിഎസ്പി അംഗം എന്നിങ്ങനെയാണ് മന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്. സ്വതന്ത്രന്മമാര്ക്ക് കോണ്‍ഗ്രസ് മന്ത്രി സ്ഥാനം നല്‍കണമെന്നാണ് ആവശ്യം. ഇതിനെ കോണ്‍ഗ്രസ് അനുകൂലിച്ചിട്ടില്ല. ഒന്നു നല്‍കാമെന്നും ഒരാള്‍ക്ക് ജെഡിഎസ് നല്‍കണമെന്നുമാണ് മറ്റൊരു നിലപാട്.
സ്വതന്ത്രര്‍ക്കും ബിഎസ്പിക്കും മന്ത്രി സ്ഥാനം ഉറപ്പായെങ്കിലും പ്രധാന വകുപ്പുകളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് വകുപ്പുകള്‍ സംബന്ധിച്ച് ഉറപ്പു നല്‍കണമെന്ന ആവശ്യത്തില്‍ രണ്ടു സ്വതന്ത്രര്മാരും ഉറച്ചു നില്‍ക്കുകയാണ്. മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്നവര്‍ക്കു മുന്നില്‍ രണ്ടു നിര്‍ദേശങ്ങളാണ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. ഒന്ന് ആറുമാസത്തിനു ശേഷം പുനഃസംഘടനയില്‍ ഉള്‍പ്പെടുത്താം. മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതമാക്കാം. ഈ രണ്ടു നിര്‍ദേശത്തോടും എംഎല്‍എമാര്‍ അനുകൂലിച്ചില്ല. കോണ്‍ഗ്രസിലാണ് കൂടുതല്‍ പ്രതിസന്ധി. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായെങ്കിലും അടുത്ത ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശ വാദം തുടരുകയാണ്.
ഡി.കെ. ശിവകുമാര്‍, ലിംഗായത്ത് പ്രതിനിധി എം.ബി പാട്ടീല്‍, മുസ്ലിം പ്രതിനിധിയായി ആര്.റോഷന് ബെയ്ഗ്, വാത്മീകി സമുദായത്തില്‍ നിന്നും എ. സതീഷ് യെമകണ്മറാടി എന്നിവരാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
മന്ത്രി സ്ഥാനത്തിനൊപ്പം വകുപ്പുകളും കീറാമുട്ടിയായിരിക്കുകയാണ്. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിച്ചവര്‍ പ്രധാന വകുപ്പ് വേണമെന്ന ആവശ്യത്തിലാണ്. ആഭ്യന്തരം, കൃഷി, ധനം വകുപ്പുകള്‍ ഏതു പാര്‍ട്ടിക്ക് എന്നതും തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പ് വേളയില്‍ പ്രചരണത്തിന് എത്തിയ പ്രമുഖ നേതാക്കളെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച തുടരുന്നത്.
എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരന് എച്ച്.ഡി. രേവണ്ണയ്ക്ക് പ്രധാന വകുപ്പ് നല്‍കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ മുറുമുറുപ്പ് ഉയര്‍ത്തിയിട്ടുണ്ട്. സിദ്ധരാമയ്യയെ സര്‍ക്കാര്‍ പൊതു മിനിമം പരിപാടിയുടെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തില്‍ ജെഡിഎസ് എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സൂപ്പര്‍ മുഖ്യമന്ത്രിയിലേക്കു മാറുമെന്ന ഭയമാണ് ജെഡിഎസിന്. മന്ത്രിമാരുടെ എണ്ണത്തില്‍ വര്‍ധനവ് നടത്താനുള്ള തീരുമാനം എടുക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: