തിരുവനന്തപുരം: സംസ്ഥാനത്തെ 80 ശതമാനം കിണറുകളും വിസര്‍ജ്യ വസ്തുക്കളിലെ ബാക്ടീരിയകളാല്‍ മലിനമാണെന്ന് മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം. സംസ്ഥാനത്ത് 65 ലക്ഷം കിണറുകള്‍ ഉണ്ട്. ഒരു ചതുരശ്ര കിലോ.മീറ്ററില്‍ 200 കിണറുകള്‍ എന്നാണ് കണക്ക്. കിണറുകളിലെ ജലത്തില്‍ വിവിധ മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണെന്നും ധവളപത്രത്തില്‍ പറയുന്നു.
നാല്പത്തിനാല് നദികള്‍ ഉണ്ടെങ്കിലും ജലവിഭവത്തിന്റെ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. മണല്‍ ഖനനം, കയ്യേറ്റം, കൃഷിയിടങ്ങളില്‍ നിന്ന് ഒഴുകിവരുന്ന രാസപദാര്‍ത്ഥങ്ങള്‍, വാസകേന്ദ്രങ്ങളില്‍നിന്നുളള മലിനജലം എന്നിവ നദികളെ മലിനമാക്കുന്നു. കേരളത്തിലെ നദികളെല്ലാം രൂക്ഷമായ നിലവാരത്തകര്‍ച്ച നേരിടുന്നുണ്ട്.
വിസര്‍ജ്യങ്ങള്‍ എല്ലാ നദികളെയും മലിനമാക്കുന്നു. വ്യവസായ മാലിന്യം, ലോഹപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ മൂലം വേമ്പനാട് തണ്ണീര്ത്തടത്തിലുണ്ടാകുന്ന മലിനീകരണം രൂക്ഷമാകുന്നതായും ധവള പത്രത്തില്‍ പറയുന്നു.
നെല്‍വയലുകളുടെ വിസ്തൃതി 1965 ലെ 7.53 ലക്ഷം ഹെക്ടറില്‍ നിന്ന് 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഖരമാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഖരമാലിന്യം നമ്മുടെ കുടിവെളള ലഭ്യതയെയും ജീവിത നിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. പ്രദേശികമായി 90,563 മാലിന്യസംസ്കരണ പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: