ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ അക്രമഭരണം അറബിക്കടലില്‍ താഴ്ത്താനുള്ള അവസരമാണെന്ന് ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം മാന്നാറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയിലും അക്രമരാഷ്ട്രീയമാണ് സിപിഎം നടത്തുന്നത്. എല്ലായിടത്തും സിപിഎമ്മിന് ഒരേ നയമാണ്. മാര്‍ക്സിസത്തിന്റെ വിത്ത് ഇനി ത്രിപുരയുടെ മണ്ണില്‍ മുളയ്ക്കില്ല. അവിടുത്തെ മണ്ണ് മാറിയിരിക്കുന്നു. കേരളത്തിലൂം ഈ സാഹചര്യം അകലെയല്ല. കേരളത്തില്‍ ശക്തമായ സാന്നിധ്യമായ ബിജെപി വിചാരിച്ചാല്‍ സിപിഎമ്മിനെ അറബിക്കടലില്‍ താഴ്ത്താമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി സാമ്യതകള്‍ ത്രിപുരയ്ക്കും കേരളത്തിനുണ്ട്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രമാണ് ഇരുസംസ്ഥാനങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നത്. അവിടെ ഭരണം ബിജെപിയാണ്. കേരളത്തിലും ഭരണം ബിജെപി പിടിക്കുന്ന കാലത്തിന് വേണ്ടിയാണ് ഞാന്‍ ചെങ്ങന്നൂരിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മാന്നാറില്‍ സിപിഎം ഭീകരര്‍ കൊലപ്പെടുത്തിയ ബലിദാനികളെയും അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, പി.എം. വേലായുധന്, ജില്ലാ അധ്യക്ഷന്‍ കെ. സോമന്, ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ ആര്. പൊന്നപ്പന്, ആര്. സന്ദീപ്, സുരേഷ് അശ്വിനി, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: