മലയാള സിനിമകളില്‍ സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്. സ്ത്രീപക്ഷം ചേര്‍ന്നു നില്ക്കുന്നതും സ്തീകള്‍ മുഖ്യകഥാപാത്രമാകുന്നതുമായ ചലച്ചിത്രങ്ങള്‍ ചുരുക്കം. അത്തരം സിനിമകളുണ്ടായാല്‍ സാമ്പത്തികമായി വിജയിക്കുന്നുമില്ല. മലയാള സിനിമയെന്നു മാത്രമല്ല, ലോക സിനിമതന്നെ പുരുഷവര്‍ഗ്ഗത്തിന്റെ സര്വ്വാധിപത്യത്തിന് കീഴിലാണെന്ന് പറയുന്നതില്‍ തെറ്റില്ല. സ്ത്രീയെ ചൂഷണം ചെയ്യുന്നതില്‍ സിനിമാമേഖല ഏറ്റവും മുന്നില്‍ നില്ക്കുന്നു എന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തന്നെ തെളിവുകള്‍ സഹിതം വെളിപ്പെടുത്തിയിട്ടുണ്ട്. പുരുഷകേന്ദ്രീകൃത വ്യവസ്ഥയില്‍ സ്ത്രീയ്ക്ക് സ്ഥാനം ലഭിക്കണമെങ്കില്‍ പുരുഷന് കീഴ്പ്പെട്ടു ജീവിക്കണമെന്ന അനീതിയാണ് സിനിമയില്‍ നടപ്പിലാക്കി വരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഹോളിവുഡില്‍ ഒസ്കാര്‍ ജേതാവും നിര്‍മ്മാതാവുമായ ഹാര്‍വി വൈന്‍സ്റ്റിനെതിരെ പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. അഭിനയ മോഹവുമായി ഹോളിവുഡിലെത്തിയ എറിക റോസന്‍ബൗം എന്ന നടി താന്‍ അകപ്പെട്ട കെണിയക്കുറിച്ച് മാധ്യമങ്ങളോട് ഉള്ളുതുറന്നപ്പോള്‍, ഹോളിവുഡില്‍ സ്ത്രീകളനുഭവിക്കുന്ന ചൂഷണങ്ങളുടെയും ദുരിതങ്ങളുടെയും കഥകള്‍ പുറത്തുവന്നു. എന്നാല്‍ പരിചയപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഹാര്‍വി വൈന്സ്റ്റിന് പറഞ്ഞു, സഹകരിച്ചാല്‍ ഉയരങ്ങളിലെത്തിക്കാമെന്ന്.
സൂപ്പര്‍ താരങ്ങളായ ആഞ്ചലീന ജോളിയും ഗ്വന്നത്ത് പാള്‍ട്രോയും അടക്കം പ്രമുഖരായ പലരും തങ്ങള്‍ അനുഭവിച്ച ചൂഷണങ്ങളുടെ കഥകള്‍ തുറന്നു പറഞ്ഞപ്പോള്‍ ഹോളിവുഡെന്ന് മാത്രമല്ല, ലോകം മുഴുവന്‍ ഞെട്ടി. ‘ഷേക്സ്പിയര് ഇന്‍ ലൗ’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ പ്രശസ്തയായ ഗ്വന്നത്ത് പാള്‍ട്രോയ്ക്ക് ‘എമ്മ’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നിര്‍മ്മാതാവ് ഹാര്‍വി വൈന്‍സ്റ്റിനില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. ഹാര്‍വി വൈന്സ്റ്റിന് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തതിന്റെ കാരണമാണ് അഞ്ചലീന ജോളി വെളിപ്പെടുത്തിയത്.
ആ തുറന്നു പറച്ചിലുകള്‍ മറ്റു പലര്‍ക്കും പ്രചോദനമായി. ലോകം മുഴുവന്‍ അത്തരം തുറന്നു പറച്ചിലുകളുണ്ടായി. ഹോളിവുഡില്‍ അതൊരു തരംഗമായി. ബോളിവുഡ് നടി ഐശ്വര്യറായി ബച്ചനെ തനിച്ച് കാണണമെന്നുള്ള ആഗ്രഹവും ഈ നിര്‍മ്മാതാവ് പ്രകടിപ്പിച്ചിരുന്നുവത്രെ. ഹോളിവുഡില്‍ നിന്നുതുടങ്ങിയ ആ വെളിപ്പെടുത്തലുകളും പ്രതിഷേധവും ലോകമെങ്ങും അലയടിച്ചത് ‘മീ ടൂ’ എന്ന ഹാഷ് ടാഗില്‍ ലോകപ്രശസ്ത താരങ്ങളടക്കമുള്ളവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചുകൊണ്ടാണ്.
കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. സമാന ചിന്താഗതിക്കാരായ ഹാര്‍വി വൈന്‍സ്റ്റിന്‍മാര്‍ നമുക്കിടയിലുമുണ്ട്. മലയാളത്തിലെ ചില നടിമാര്‍ അതുതുറന്നു പറഞ്ഞിട്ടുമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെടുന്ന സമൂഹമായി മലയാള സിനിമയിലും സ്ത്രീകള്‍ മാറി എന്നതില്‍ ഒട്ടും തര്‍ക്കമില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഹോളിവുഡില്‍ രൂപപ്പെട്ട സംഘടിതശക്തിയുടെ ചുവടുപിടിച്ചാണ് ഒരുസംഘം നടിമാരും സിനിമാരംഗത്തെ മറ്റുമേഖലകളിലുള്ളവരും ചേര്‍ന്ന് കേരളത്തില്‍ ‘വിമന്‍ ഇന്‍ സിനിമ കളക്ട്ടീവ്’ എന്ന സ്ത്രീ സംഘടന രൂപീകരിച്ചത്. ലിംഗ നീതിയിലധിഷ്ഠിതമായ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുക എന്നതായിരുന്നു സംഘടനയുടെ മുദ്രാവാക്യം. ലിംഗപദവിയുമായി ബന്ധപ്പെട്ട് സിനിമയില്‍ വേരുറച്ച വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ തിരുത്താനും വിവേചന രഹിതമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തൊഴിലന്തരീക്ഷം ഉണ്ടാക്കിയെടുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഘടന ഒന്നാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കെത്തിയോ എന്നും അതിലേക്കുള്ള മാര്‍ഗ്ഗം സുഗമമായോ എന്നും പരിശോധിക്കേണ്ടതുണ്ട്.
പുരുഷനൊപ്പം സ്ത്രീയ്ക്ക് സിനിമയില്‍ തുല്യാവകാശം ലഭിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. അത് പ്രായോഗികമാകാന്‍ നടിമാര്‍ ഒത്തു ചേര്‍ന്ന് സംഘടനയുണ്ടാക്കിയാലോ പ്രതിഷേധിച്ചാലോ സെമിനാറുകള്‍ നടത്തിയാലോ കഴിയില്ല. സിനിമ സര്‍ഗ്ഗാത്മകവൃത്തിയും അതുപോലെതന്നെ വ്യവസായവുമാണ്. ലാഭമാണ് ഇതിന്റെയും അടിസ്ഥാനം. ലാഭംകിട്ടാത്ത ഒരു വ്യവസായവും അതെത്ര നല്ലതാണെന്ന് പറഞ്ഞാലും നിലനില്‍ക്കില്ല. ലോകത്തെല്ലായിടത്തുമുള്ള സിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ പുരുഷന്മാരാണ്. അവരെ കേന്ദ്രീകരിച്ചാണ് സിനിമ എന്ന വ്യവസായം വളരുന്നത്. അവര്‍ക്കുവേണ്ടി സര്‍ഗ്ഗാത്മക സൃഷ്ടികള്‍ ഉണ്ടാക്കപ്പെടുകയാണ്. അല്ലാതെ സംഭവിക്കുകയും വിജയിക്കുകയും ചെയ്യുന്ന സിനിമകള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രമാണ്.
ലേഡി സൂപ്പര്‍സ്റ്റാറെന്ന് നമ്മള് ആര്‍ക്കെങ്കിലും പേര് ചാര്‍ത്തിക്കൊടുത്തതു കൊണ്ടുമാത്രം അവരഭിനയിക്കുന്ന സിനിമ വന്‍വിജയമാകണമെന്നില്ല. ഹോളിവുഡില്‍ ‘മീ ടു’ കാമ്പയിനിലൂടെ തരംഗമുണ്ടാക്കിയപ്പോള്‍ ഹോളിവുഡിന്റെ വരുമാനനഷ്ടം വളരെ വലുതാണെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകള്‍ നിലപാടുകള്‍ കര്‍ശനമാക്കിയപ്പോള്‍ നടന്മാരും കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. തൊട്ടഭിനയിക്കില്ലെന്നും ചുംബിക്കുമ്പോള്‍ ചുണ്ടുകള്‍ പരസ്പരം സ്പര്‍ശിക്കില്ലെന്നുമൊക്കെയായിരുന്നു അത്. പ്രേക്ഷകരെ തീയറ്ററുകളില്‍ നിന്ന് അകറ്റാന്‍ ഇത് ഇടയാക്കിയെന്നാണ് പറയുന്നത്.
പുരുഷ കേന്ദ്രീകൃത പരിതസ്ഥിതിയില്‍ നിന്ന് സിനിമ മാറിച്ചിന്തിക്കാന്‍ കാലമെടുക്കും. മാറിയില്ലെന്നും വന്നേക്കാം. കാരണം, സിനിമയില്‍ മാത്രം സംഭവിക്കേണ്ട ഒന്നല്ല അത്. പ്രേക്ഷകരുടെ ആസ്വാദന പരിതസ്ഥിതിയില്‍ നിന്നാണ് മാറ്റം തുടങ്ങേണ്ടത്. ലിംഗസമത്വത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്താന്‍ സാധിച്ചു എന്നതാണ് ‘വിമന്‍ ഇന്‍ സിനിമ കളക്ട്ടീവ്’ തങ്ങളുടെ ഒരു വര്‍ഷത്തെ നേട്ടമായി വിലയിരുത്തുന്നത്. ഏതു നടപടിയുടെ അടിസ്ഥാനത്തിലാണ് അവരിതുപറയുന്നതെന്നുമാത്രമാണ് വ്യക്തമാകാത്തത്. വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിന് പതിവ് സര്‍ക്കാര്‍ നടപടിമാത്രമാണുണ്ടായത്. പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് കെ ഹേമയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ കമ്മിറ്റിക്കുവേണ്ട സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ നല്‍കിയില്ല. അതിനാല്‍ കമ്മിറ്റി ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പുരുഷകേന്ദ്രീകൃതമായ ഒരു സര്‍ക്കാര്‍, ഭരണ വ്യവസ്ഥയാണ് കേരളത്തിലും നിലനില്‍ക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്!
കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘടനയ്ക്ക് കഴിഞ്ഞതു നേട്ടമാണ്. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ‘അവള്‍ക്കൊപ്പം’ എന്ന പ്രചരണ പരിപാടിയിലൂടെ പിന്തുണയാര്‍ജ്ജിക്കാന്‍ ‘വിമന്‍ ഇന്‍ സിനിമ കളക്ട്ടീവിന്’ കഴിഞ്ഞു. സമൂഹത്തിനാകെ നല്ല സന്ദേശം നല്കാനുമായി. എന്നാല്‍ തുല്യലിംഗ നീതി നടപ്പിലാക്കുക, വിവേചനരഹിതമായി എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സിനിമ മേഖല എന്നത് സാധ്യമാക്കുക തുടങ്ങിയവ സ്വപ്നങ്ങളായി തന്നെ നിലനില്ക്കുന്നു. അതിലേക്കെത്താന്‍ ബോധവത്കരണം മാത്രം പോരാ. പുരുഷകേന്ദ്രീകൃതമാണ് സമൂഹവും സര്‍ക്കാരും വ്യവസ്ഥിതിയും. പിന്നെ എങ്ങനെ സിനിമ മാത്രം മാറും? മാറ്റം വരേണ്ടത് ആദ്യം പ്രേക്ഷകരിലാണ്. സമൂഹത്തിലാണ്. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: