നാളെ കലാശക്കൊട്ടിനൊരുങ്ങുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം വിലയിരുത്തപ്പെടുമ്പോള്‍ പ്രധാന ചര്‍ച്ചയാകുന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും ചുവപ്പ് ഭീകരതയുമായിരിക്കും. മതന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താന്‍ എറ്റവും നല്ല മാര്‍ഗം, ആര്‍എസ്എസിനെ ചെറുക്കുന്നതും കായികമായി നേരിടുന്നതും തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്നതാണെന്ന് സിപിഎം വിലയിരുത്തുന്നു. ഇതാണ് കേരളത്തെ സംഘര്‍ഷ ഭൂമിയായി മാറ്റുന്നത്. അക്രമത്തെയും കൊലപാതകങ്ങളെയും ന്യായീകരിക്കാന്‍ സിപിഎമ്മിനും പോപ്പുലര്‍ഫ്രണ്ടിനും ഒരേ മുദ്രാവാക്യമാണല്ലോ.
അക്രമങ്ങള്‍ പ്രതിരോധമാണെന്ന മറതീര്ക്കാനും പ്രചരണം നടത്താനും പോപ്പുലര്‍ ഫ്രണ്ടിന് കഴിഞ്ഞിരുന്നു. കണ്ണൂരിലും മറ്റിടങ്ങളിലും എതിര് രാഷ്ട്രീയ പ്രവര്‍ത്തകരെ കൊന്നു തള്ളുന്ന സിപിഎമ്മും പറയുന്നു തങ്ങളുടേത് പ്രതിരോധമാണെന്ന്. സിപിഎമ്മില്‍ മുസ്ലീം മത തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ ധാരാളമായി നുഴഞ്ഞു കയറിയിട്ടുള്ള സാഹചര്യത്തില്‍ സിപിഎം നേതാക്കളില്‍ നിന്ന് മതഭീകരവാദികളുടെ അതേ ന്യായീകരണങ്ങളും നിലപാടുകളും ഉയര്‍ന്നു വരുന്നത് യാദൃശ്ചികമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെങ്ങന്നൂരില്‍ ഏറ്റവും ശ്രദ്ധേയ പോരാട്ടം ബിജെപിയുടേതാണ്. കഴിഞ്ഞ തവണത്തെ മിന്നുന്ന പ്രകടനം ആവര്ത്തിക്കുമെന്നതല്ല പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ വിജയിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയുടെയും പ്രവര്‍ത്തകരുടെയും ഉറച്ച പ്രതീക്ഷ. 2011 ല്‍ ബി രാധാകൃഷ്ണമേനോന് നേടിയ 6062 വോട്ടാണ് കഴിഞ്ഞ തവണ പിഎസ് ശ്രീധരന്‍പിള്ള 42682 വോട്ടായി ഉയര്‍ത്തിയത്. ഒരു പഞ്ചായത്തില്‍ ഒന്നാമതും നാല് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്തേയ്ക്കും ബിജെപി കുതിച്ചുകയറി. ശതമാനക്കണക്കില്‍ 4.84 എന്നതില്‍ നിന്ന് 29.36 ആയിട്ടായിരുന്നു വര്‍ധന. എസ്എന്‍ഡിപിയുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും നിലപാടുകളും ശക്തവും വ്യവസ്ഥാപിതവുമായ പ്രചാരണവും, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വവും ഇത്തവണ എന്‍ഡിഎയ്ക്ക് മുതല്‍ കൂട്ടാകും.
കുപ്രചാരണങ്ങളൊക്കെ മറികടക്കാന്‍ കഴിയുന്ന ചിട്ടയായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ബിജെപി നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും മണ്ഡലത്തോട് ഇരുമുന്നണികളും കാട്ടിയ അവഗണനയുമാണ് പ്രധാന പ്രചാരണായുധം. കുടിവെള്ള പ്രശ്നമടക്കമുള്ളവ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. പോരാട്ടം യുഡിഎഫും, എല്‍ഡിഎഫും തമ്മിലാണെന്ന് പറഞ്ഞിരുന്നവര്‍ പലരും ഇപ്പോള്‍ മാറ്റി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് കഴിഞ്ഞ ദിവസം ഇടതു സ്ഥാനാര്‍ത്ഥി സജിചെറിയാന് പറഞ്ഞത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. മലപ്പുറം ലോകസഭാ മണ്ഡലത്തിലും വേങ്ങരയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി ദയനീയമായി പരാജയപ്പെട്ടു. ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ കൈയില്‍ നിന്നും കഴിഞ്ഞ തവണ പിടിച്ചെടുത്ത സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നത് എല്‍ഡിഎഫിന് അഭിമാനപ്രശ്നമാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ് നടക്കുക എന്നു നേതാക്കള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ത്രിപുരയടക്കം കൈവിട്ട സാഹചര്യത്തില്‍ സിപിഐഎമ്മിനെ സംബന്ധിച്ച് അഖിലേന്ത്യാ തലത്തിലും ചെങ്ങന്നൂരിന് പ്രധാന്യമുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്താല്‍ തകര്‍ന്നു വീണ ത്രിപുരയ്ക്കും ബംഗാളിനുമൊപ്പം കേരളവും കൈവിടാന്‍ പോകുന്നുവെന്ന പ്രചരണത്തിന് കരുത്തു പകരുക തന്നെ ചെയ്യും. വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനും വിജയം അനിവാര്യമാണ്.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ചെങ്ങന്നൂരിലേത് ജീവന്മരണപോരാട്ടമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തല്‍ കൂടിയാണ് ഇവിടെ നടക്കുക. ഭരണപക്ഷത്തിന്റെ ഏറാന്മൂളികളായാണ് പ്രതിപക്ഷം പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുവെ വിമര്‍ശനമുണ്ട്. കടുത്ത ഗ്രൂപ്പ് പോരും അതിരു കവിഞ്ഞ മതപ്രീണന സമീപനങ്ങളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു കഴിഞ്ഞു, കൂടാതെ കര്‍ണാടകയിലെ സംഭവിവാകാസങ്ങള് കൂടി ചര്‍ച്ചയായതോടെ കടുത്ത പ്രതിരോധത്തിലായി കോണ്‍ഗ്രസ്. മാണി അവസാന നിമിഷം പിന്തുണയുമായി രംഗത്തെത്തിയെങ്കിലും അവരുടെ വോട്ടുകള്‍ മൂന്നായി ചിതറാനാണ് സാദ്ധ്യത. മൂന്ന് മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ് ചെങ്ങന്നൂരിലേത്. ആര് വിജയിക്കും എന്നത് കേരള രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റി മറിയ്ക്കും എന്നതില്‍ സംശയിമില്ല. പരമ്പരാഗതമായി ജാതിസമവാക്യങ്ങളാണ് ചെങ്ങന്നൂരിലെ വിധിയെഴുത്തിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനം.’
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍നായര്‍ക്ക് ലഭിച്ചത് 52,880 വോട്ടാണ്. പി.സി.വിഷ്ണുനാഥിന് 44,897വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് 42,682 വോട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: