റെസിഡന്റ്സ് അസോസിയേഷനുകള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഓണം, വാര്‍ഷികം ഒക്കെ ആഘോഷിക്കുന്നതു കാണാറുണ്ട്. എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യം കൊടുത്തു ചെയ്യേണ്ട പലതുമുണ്ട്. നമ്മുടെ ആരോഗ്യരംഗം താറുമാറായിക്കൊണ്ടിരിക്കുന്നു. ഹൃദ്രോഗവും ക്യാന്സറുമൊക്കെ ഏതുപ്രായത്തിലും പിടികൂടാമെന്ന ഭീദിതമായ അവസ്ഥ. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ, കലര്‍പ്പ് ചേര്‍ന്ന ഭക്ഷണം കഴിക്കുന്നതും, വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പാചകം ചെയ്യുന്നതുമെല്ലാം അകാലത്തില്‍ നമ്മെ രോഗികളാക്കി മാറ്റുന്നു. അമ്മയും അമ്മുമ്മയും ഒക്കെ അമ്മിക്കല്ലില്‍ അരച്ച് രുചികരമായ ഭക്ഷണമുണ്ടാക്കുമായിരുന്നു എന്ന് ഇനി പറഞ്ഞിട്ട് കാര്യമില്ല. ഭാര്യയും ഭര്‍ത്താവും ഒരുപോലെ ജോലി ചെയ്താണ് ഇന്ന് കുടുംബം പുലര്‍ത്തുന്നത്. പക്ഷെ വീട്ടുജോലികള്‍ ഷെയര്‍ ചെയ്യുവാന്‍ തയ്യാറാകുന്നവര്‍ വിരളം. അപ്പോള്‍ സ്വാഭാവികമായും ഭക്ഷണം പുറത്തുനിന്നും കഴിക്കേണ്ടതായി വരും. മായം ചേര്‍ക്കലും വൃത്തിയില്ലായ്മയുമൊക്കെ നാം സൗകര്യപൂര്‍വ്വം അവഗണിക്കുന്നു.
ഇതിനൊക്കെ പരിഹാരം അത്ര പ്രയാസമുള്ള കാര്യമല്ല. രണ്ടോ മൂന്നോ റസിഡന്‍സ് അസോസിയേഷനുകള്‍ കൈകോര്‍ക്കണം. തങ്ങളില്‍ നിന്ന് ഒരുകൂട്ടം (എട്ടുപത്തുപേര്‍) ആളുകളെ കണ്ടെത്തി വേണ്ട പ്രോത്സാഹനവും സഹായങ്ങളും കൊടുത്ത് റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ മായം ചേര്‍ക്കാതെ വൃത്തിയായി ഉണ്ടാക്കുവാന്‍ സജ്ജമാക്കണം. അവര്‍ക്കൊരു തൊഴിലുമാകും എല്ലാവര്ക്കും മായം കലരാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും ചെയ്യാം. അതോടെ പകുതി അസുഖങ്ങള്‍ മാറിക്കിട്ടും. പരാതികളല്ലല്ലോ പരിഹാരമല്ലേ നമുക്ക് ആവശ്യം.
ടി.വി. സുഗതകുമാരി, തിരുവനന്തപുരം
ഇടയ ലേഖനത്തിലെ ഭാഷ അഹന്തയുടേത്
കേന്ദ്ര സര്‍ക്കാരിനെതിരെ ദല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോ ഇറക്കിയ ഇടയലേഖനം ഗൗരവമായികാണണം. ഹിന്ദുജനവിഭാഗങ്ങളേക്കാള് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ഇക്കൂട്ടര്‍ അഹന്തയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. പത്ത് വര്‍ഷത്തെ സോണിയയുടെ ഭരണം തികച്ചും ഹിന്ദു വിരുദ്ധമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിനെക്കൊണ്ട് ഹിന്ദുക്കള്‍ രണ്ടാം കിട പൗരന്മാരാണെന്നും രാജ്യത്തെ വിഭവങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹര്‍ ന്യൂനപക്ഷമാണെന്നും പറയിപ്പിച്ചു. സോണിയയുടെ പ്രേരണയില്‍ കാഞ്ചിശങ്കരാചാര്യരെ പരസ്യമായി അറസ്റ്റ് ചെയ്യിച്ച് ജയിലിലടച്ചു. ഈ ഹിന്ദുവിരുദ്ധതയ്ക്ക് ഒരു ശമനം കിട്ടുന്നത് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെയാണ്. ഒരു വലിയ വിഭാഗം ക്രൈസ്തവ പുരോഹിതവൃന്ദത്തിന് ഈ മാറ്റം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടവര്‍ ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും പുതിയ നമ്പര്‍ ഇറക്കി ക്രൈസ്തവ വോട്ട് ഹിന്ദുവിരുദ്ധശക്തിക്ക് അനുകൂലമാക്കി മാറ്റാറുണ്ട്.
അതേസമയം, ക്രൈസ്തവ പുരോഹിതനെ മുസ്ലീം ഭീകരന്മാര് തട്ടിക്കൊണ്ടുപോകുമ്പോള്‍ മോചനത്തിന് മോദിസര്‍ക്കാര്‍ കാണിക്കുന്ന പരിശ്രമത്തിനൊന്നും ഇവര്‍ വില കല്പിക്കാറില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശത്ത് നിന്ന് കണക്കില്‍ പെടാത്ത ഫണ്ടുകള്‍ ഒഴുകിയിരുന്നു. അതുപയോഗിച്ച് മതം മാറ്റവും മറ്റ് ഹിന്ദു വിരുദ്ധ കലാപരിപാടികളും യാതൊരു തടസ്സവും കൂടാതെ നടത്തിക്കൊണ്ടുപോകാന്‍ സാധിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതോടെ കണക്കില്‍ പെടാതെ വരുന്ന ഫണ്ടുകള്ക്ക്് നിയന്ത്രണം ഏര്‍പ്പെടുത്തി. അങ്ങനെ, സോണിയാഭരണത്തില് അനുഭവിച്ചിരുന്ന സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അതുകൊണ്ട് ഹിന്ദുവിരുദ്ധ പരിപാടികള്‍ പഴയതുപോലെ തുടരാന്‍ സാധിക്കാതായി. അതിന്റെ പ്രതികരണമായാണ് മോദിയെ തോല്പിക്കാന് ഇടയലേഖനം ഇറക്കിയിരിക്കുന്നത്. ഇത് ഹിന്ദുക്കള്‍ക്കുള്ള താക്കീതാണ്.
-രഘുമോഹന കുമാര്‍, എളമക്കര, എറണാകുളം
നിപ; പരിഭ്രാന്തി മാറ്റണം
കേരളത്തെ ഞെട്ടിച്ച നിപ എന്ന വൈറസ് എങ്ങനെയാണ് ഇവിടെ എത്തിയതെന്നത് ഇപ്പോഴും അവ്യക്തം. ഭീതിപ്പെടുത്തുന്ന റിപ്പോര്ട്ടുകഴാണു വന്നുകൊണ്ടിരിക്കുന്നത്. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം. നിപ വൈറസിനെ പാഠമാക്കി മഴക്കാല പൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നടപടിയെടുക്കണം. ഇല്ലെങ്കില്‍, കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലാകും.
– വൈശാഖ് ശിവ, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: