തിരുവനന്തപുരം: ലോക വിസ്മയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ജഡായു ശില്പം ഉള്‍ക്കൊള്ളുന്ന കൊല്ലം ചടയമംഗലത്തെ ജഡായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാംഘട്ട സമര്പണം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സ്വിറ്റ്സര്‍ലന്റില്‍ നിര്‍മ്മിച്ച അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും ഹെലിക്കോപ്റ്റര്‍ സര്‍വീസും ഉള്‍പ്പെടുന്ന പദ്ധതി നൂറു കോടി രൂപ ചെലവില്‍ ബിഒടി അടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. 65 ഏക്കര്‍ ഭൂമി നല്കിയതു കൂടാതെ 1.75 കോടി രൂപ ചെലവഴിച്ച് പദ്ധതി പ്രവര്‍ത്തനത്തിന് അനിവാര്യമായ എബിസി ലൈനും 8.5 കോടി രൂപ ചെലവിട്ട് ഫുട്പാത്തുകള്‍ അടക്കമുള്ള അന്താരാഷ്ട്ര നിലവാരമുള്ള റോഡും നിര്‍മ്മിച്ചു നല്‍കിയത് സര്‍ക്കാരാണ്.
പ്രശസ്ത ചലച്ചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെ നടത്തിയ സമര്‍പ്പണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്ന ജഡായു ശില്പം ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷിശില്പമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തിലാണ് ജഡായുപ്പാറ. ഹെലിക്കോപ്റ്റര്‍ സര്‍വ്വീസ് ലഭ്യമാകും. രണ്ടു ഹെലിപ്പാഡും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
രാജീവ് അഞ്ചലിന്റെ ഗുരുചന്ദ്രിക ബില്‍ഡേഴ്സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡും 150 വിദേശ മലയാളികളുമാണ് 100 കോടി രൂപ മുതല്‍ മുടക്കിയത്.
ഇത്തരത്തിലൊരു ടൂറിസം കേന്ദ്രം കേരളത്തില്‍ ആദ്യമാണെന്ന് രാജീവ് അഞ്ചല്‍ പറഞ്ഞു. മൂന്നര കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരേ സമയം 5000 പേരെ ഇവിടെ ഉള്‍ക്കൊള്ളാനാവും. കേബിള്‍ കാര്‍ യാത്രയ്ക്ക് 250 രൂപയും പ്രവേശന ഫീസായ 150 രൂപയുമുള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപ ടിക്കറ്റ് നിരക്കാണ് തുടക്കത്തില്‍ ഈടാക്കുകയെന്ന് രാജീവ് അഞ്ചല്‍ അറിയിച്ചു.
അഡ്വഞ്ചര്‍ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണവും ഉള്‍പ്പെടെ പാക്കേജിന് 2500 രൂപയാണ്. ജഡായു ശില്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6ഡി തീയേറ്ററും നവംബറില്‍ നടക്കുന്ന മൂന്നാംഘട്ട ഉദ്ഘാടനത്തിലേ സജ്ജമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: