തിരുവനന്തപുരം: ആലുവ ജനസേവ ശിശുഭവനില്‍ നിന്നു കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം ഹാജരാക്കിയില്ലെങ്കില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ച് ജനസേവ ശിശുഭവന് ജനറല്‍ സെക്രട്ടറി ജോസ് മാവേലിക്ക് ശിശുക്ഷേമ സമിതി കത്തയച്ചു. അവരുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍കാര്‍ഡ് സഹിതമാണ് ഹാജരാക്കേണ്ടതെന്നും കത്തില്‍ പറയുന്നു.
കാണാതായ കുട്ടികളെ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ പഠനത്തെ ബാധിക്കാത്ത തരത്തില്‍ സ്കൂളില്‍ പ്രവേശനം ലഭിക്കുംവിധം എത്തിക്കണമെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 19 ന്് നടത്തിയ പരിശോധനയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ 50 കുട്ടികളെ കണ്ടെത്താനായില്ല. കാണാതായ കുട്ടികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാനും ജനസേവ ശിശുഭവനായില്ല.
ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം ജനസേവ ശിശുഭവന് ഇക്കഴിഞ്ഞ ഞായറാഴ്ച സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: