കോഴിക്കോട്: സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളില്‍ നിപ രോഗലക്ഷണ സംശയത്തിലുള്ളവര്‍ ഇന്നലെ മുതല്‍ നീരീക്ഷണത്തില്‍. കോഴിക്കോട് പഠിക്കുന്ന ദന്തല്‍ വിദ്യാര്‍ത്ഥിനിയും പേരാമ്പ്രയില്‍ പോയി മടങ്ങിവന്ന ആറ്റിങ്ങല്‍ സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തില്‍ ഉണ്ട്.
കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി, പേരാമ്പ്രയിലെ മാധ്യമ പ്രവര്ത്തകന് എന്നിവര്‍ രോഗ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലാണ്. എറണാകുളത്ത് നാലുപേരും തൃശൂരില്‍ ഒരാളും സമാന രീതിയില്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ അഞ്ച് പേരെയും മലപ്പുറത്ത് ഒരാളെയും കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21 ആയി.
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന കരുതുന്ന മുന്നൂറിലധികം പേര് വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണത്തിലാണ്. രോഗബാധിതരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരെയും ആശങ്കയിലാക്കുന്നുണ്ട്.
കോഴിക്കോട് വീണ്ടും മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരും. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എല്ലാ ദിവസവും വൈകിട്ട് 6.30ന് കോര്‍ ഗ്രൂപ്പ് അവലോകന യോഗം ചേരും.
രോഗകാരണം കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: