തിരുവനന്തപുരം: അരിപോലും നല്‍കാതെ ദളിതരെ അടിച്ചു കൊല്ലുന്ന കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടം കൊലപാതകങ്ങള്‍ മാത്രമാണെന്ന് മഹിളാ മോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച രാപകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വിക്ടോറിയ ഗൗരി.
സിപിഎമ്മുകാരുടെ ആക്രമണത്തില്‍ 21 പേരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത്. അവരുടെ വീടുകളിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അനാഥരാക്കിയതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ പറ്റാത്ത നാടായി മാറിയെന്ന് വിക്ടോറിയ പറഞ്ഞു
എങ്ങും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ ഗര്‍ഭസ്ഥ യുവതിയെ പോലും സിപിഎമ്മുകാര്‍ ആക്രമിക്കുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് യുവാക്കളെ മര്‍ദ്ദിച്ച് കൊല്ലുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വീടുകള്‍ ഇടിച്ചു നിരത്തുന്നു. കേരളത്തില്‍ നടക്കുന്ന പീഡനക്കേസുകളില്‍ പിടികൂടുന്ന പ്രതികളില്‍ അധികവും സിപിഎമ്മുകാരാണ്. ഇത്തരത്തില്‍ പോലീസ് കാവലില്‍ സിപിഎമ്മുകാര്‍ നിയമം കൈയാളുകയാണ്. പിണറായി ആഭ്യന്തരം ഒഴിഞ്ഞ് കേരളത്തെ രക്ഷിക്കണമെന്നും വിക്ടോറിയ ഗൗരി ആവശ്യപ്പെട്ടു.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയകുമാരി, ജനറല്‍ സെക്രട്ടറി ജയാസദാനന്ദന്‍, സെക്രട്ടറിമാരായ സംഗീത, ശ്രീജ, അഡ്വ. സന്ധ്യ, സ്വപ്നാ സുദര്ശനന്, ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാമണി, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ്, ശ്രീകുമാരി അമ്മ, സുധര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.
രാപകല്‍ സമരം ഇന്ന് സമാപിക്കും. രാവിലെ 11ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് വിജയ് രഹേത്കര് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: