കൊച്ചി: പോലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായം നല്‍കും. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ് ഇന്നലെ രാവിലെ എട്ടരയോടെ ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തുക ഉടന്‍ ബിജെപി സംസ്ഥാന ഘടകത്തെ ഏല്‍പ്പിക്കും. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ എത്താത്ത ശ്രീജിത്തിന്റെ വീട്ടിലാണ് ത്രിപുര മുഖ്യമന്ത്രി സാന്ത്വനവുമായെത്തിയത്. ശ്രീജിത്തിന്റെ മകള്‍ ആര്യനന്ദയെ എടുത്ത് ആശ്വസിപ്പിച്ചും കുടുംബാംഗങ്ങളെ സാന്ത്വനപ്പെടുത്തിയുമാണ് വിപ്ലവ് മടങ്ങിയത്.
ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണം ദുര്‍ഭരണമായി മാറിയെന്നും അതുപോലെയാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥയെന്നും വിപ്ലവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ത്രിപുരയില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടും അവരുടെ വീട് സന്ദര്‍ശിക്കാന്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ തയ്യാറായില്ല. അത് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായി. കേരളത്തിലും ഇതാണ് അവസ്ഥ. പോലീസ് കസ്റ്റഡിയില്‍ നിരപരാധിയായ ശ്രീജിത്ത് കൊല്ലപ്പെട്ടിട്ടും, ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി എത്തിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാധാരണക്കാരുടെയും പീഡിതരുടെയും ഒപ്പമില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും വിപ്ലവ്കുമാര്‍ പറഞ്ഞു.
ബിജെപിനേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്, എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, കെ.എസ്. ഷൈജു, എസ്. ജയകൃഷ്ണന്, കെ.എസ്. ഉദയകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഒരുദിവസം മുഴുവന്‍ എറണാകുളം ജില്ലയിലുണ്ടായിരുന്നിട്ടും കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിപ്ലവ് കുമാറിന്റെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: