ശ്രീനഗര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടിയ മേജര്‍ ലീതുള്‍ ഗൊഗോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ബിബിന്‍ റാവത്ത്.
ഇന്ത്യന്‍ സൈന്യത്തില്‍ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥന് തെറ്റ് ചെയ്താലും കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരും. മേജര്‍ ഗൊഗോയി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. നിയമലംഘനം നടത്തിയവര്‍ക്കെതിരേ മുമ്പും താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റാവത്ത് അറിയിച്ചു.
കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം മേജറിനെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊഴിയെടുത്ത ശേഷം മേജറിനെ അദ്ദേഹത്തിന്റെ യൂണിറ്റിന് കൈമാറിയതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ശ്രീനഗര്‍ പോലീസ് സുപ്രണ്ടിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ലിതുല്‍ ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഹോട്ടലില്‍ ഡ്രൈവറോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈനികനും ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: