ഇടുക്കി: അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ന്യൂനമര്‍ദ്ധത്തെ തുടര്‍ന്ന് രൂപം കൊണ്ട ‘മേകുനു’ ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്തെത്തുന്നു. കനത്ത മഴയ്ക്ക് സാധ്യത, കേരളത്തിലെ മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം.
ശക്തിയേറിയ വിഭാഗത്തില്‍പ്പെട്ട കാറ്റ് ഇന്നലെ അര്‍ദ്ധരാത്രിയോടെ തെക്കന്‍ ഒമാന്‍, തെക്കുകിഴക്കന്‍ യെമന്‍ മേഖലയിലെത്തുമെന്നാണ് ദേശീയ സമുദ്രഗവേഷണ കേന്ദ്രം നല്കുന്ന വിവരം. മേഖലയില്‍ രണ്ടാഴ്ച മുമ്പ് ഉണ്ടായ സാഗര്‍ ചുഴലികൊടുങ്കാറ്റിന് പിന്നാലെയാണ് അടുത്തത് എത്തുന്നത്.
കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കന്യാകുമാരി തീര മേഖലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. 24 മണിക്കൂറിനുള്ളില്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. 30 വരെ മേല്‍ പറഞ്ഞ മേഖലയില്‍ കനത്ത കാറ്റ് വീശുമെന്നും ഇവിടങ്ങളില്‍ മീന്‍പിടുത്തക്കാര്‍ പ്രവേശിക്കരുതെന്നുമാണ് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
29 വരെ കേരളത്തില്‍ കനത്ത മഴ ലഭിക്കും. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പെയ്ത ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത് തിരുവനന്തപുരം നഗരത്തിലാണ്, 11.2 സെന്റീ മീറ്റര്‍. ഇതിനെ എല്ലാം മറികടക്കുന്ന രീതിയില്‍ മഴ എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
ശനിയാഴ്ച സാധാരണ രീതിയില്‍ ലഭിക്കുന്ന മഴ ചിലയിടങ്ങളില്‍ മാത്രം ശക്തമാകും. 27ന് കൂടുതല്‍ ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമ്പോള്‍ ചിലയിടങ്ങളില്‍ വളരെ കനത്ത മഴ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. 21 സെ.മീറ്ററിന് മുകളിലാകും ഇതെന്നാണ് പ്രവചനം. 28നും 29നും സമാന രീതി തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ലക്ഷദ്വീപിന്റെയും മാലിദ്വീപിന്റെയും പടിഞ്ഞാറ് വശത്തായാണ് അതീവ ശക്തിയാര്‍ജ്ജിച്ച മെകുനു ചുഴലികൊടുങ്കാറ്റ് ചൊവ്വാഴ്ച രൂപം കൊണ്ടത്. അറബിക്കടലിന്റെ പടിഞ്ഞാറ് സെന്‍ട്രലില്‍ നിന്ന് കാറ്റ് 350 കിലോ മീറ്റര്‍ അകലെയുള്ള യെമനിലെ സൊകോത്ര ദ്വീപിലെത്തി. ഇവിടെ നിന്ന് 140 കിലോ മീറ്റര്‍ ദൂരമാണ് യെമനിലെ സലാലഹിലേയ്ക്കുള്ളത്. വെള്ളായാഴ്ച പുലര്‍ച്ചെയോടെ ഇവിടെ 160-180 കി.മീറ്ററിനും ഇടയില്‍ കാറ്റടിയ്ക്കുമെന്നും ഇതിന് ശേഷം അടുത്ത 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത 80-90 കി.മീ. ആയി കുറയുമെന്നുമാണ് കണക്കാക്കുന്നത്.
ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും അധികം മഴ പെയ്തത്, 4.27 സെ.മീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: