കൊളച്ചേരി: ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്. നവീകരണം പൂര്‍ത്തിയായ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ പഞ്ചായത്ത് കേണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതിദിനം അറുന്നൂറും എഴുന്നൂറും രോഗികള്‍ വന്നിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ രണ്ടായിരത്തിനടുത്ത് ആള്‍ക്കാരാണ് ചികിത്സ തേടിയെത്തുന്നത്. അതിന്റേതായ പ്രശ്നങ്ങളാണ് നിലവില്‍ നേരിടേണ്ടി വരുന്നത്.
23 പേര്‍ക്ക് കിടക്കാവുന്ന പ്രസവവാര്‍ഡില്‍ കഴിഞ്ഞദിവസം ഇരുപത്തേഴോളം പേര് എത്തിയതിനാലാണ് രണ്ടു കിടക്കകള്‍ ചേര്‍ത്തിട്ട് മൂന്നു അമ്മമാര്‍ക്ക് കിടക്കേണ്ട സാഹചര്യം ഉണ്ടായത്. ഇവരെ അഡ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ വിഷയം അവതരിപ്പിച്ചതാണ്. എന്നാല്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടാന്‍ ഇവര്‍ തയ്യാറാകാത്തതിനാലാണ് ഇത്തരത്തില്‍ കിടത്തേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് കെ.പി ജയബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി ദിവസവും ജില്ലാ ആശുപത്രിയില്‍ യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ബിഎസ്എന്‍എല്ലിനാണ് നിര്‍മ്മാണച്ചുമതല. 76.44 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ വരുന്നതോടെ എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: