കണ്ണൂര്‍: അധികൃതരുടെ അനാസ്ഥ കാരണം കണ്ണൂര്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ നശിക്കുന്നത് ലക്ഷങ്ങളുടെ ഫര്‍ണിച്ചറുകള്‍. വിവിധ ഓഫീസുകളുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ ഫര്ണിച്ചറുകളെടുക്കുമ്പോള് നിലവില്‍ ഉപയോഗിച്ച് കൊണ്ടിരുന്നവ മാറ്റിയിടുകയാണ് പതിവ്. ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന ഫര്‍ണിച്ചറുകളാണ് വെയിലും മഴയും കൊണ്ട് നശിക്കുന്നത്. കഴിഞ്ഞ വര്‍ഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നവീകരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന് വളപ്പില്‍ മാറ്റിയിട്ട ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെയുള്ള മര ഉരുപ്പടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച് കഴിഞ്ഞു. ദേശീയപാതാ ഉപവിഭാഗം ഓഫീസ് നവീകരണത്തിന്റെ ഭാഗമായി മാറ്റിയിട്ട ഫര്‍ണിച്ചറുകള്‍ നേരത്തെ പ്ലാസ്റ്റിക്ക് ഷീറ്റിട്ട് പൊതിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അതും ഭാഗികമായി നശിച്ച് കഴിഞ്ഞു. പൂര്‍ണ്ണമായും ഉപയോഗ യോഗ്യമായ ഷെല്‍ഫ് ഉള്‍പ്പടെയുള്ള ഫര്‍ണ്ണിച്ചറുകളാണ് മഴയത്ത് തുരുമ്പെടുത്ത് നശിക്കുന്നത്.
ഓഫീസുകള്‍ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുമ്പോഴാണ് പുതിയ ഫര്‍ണിച്ചറുകള്‍ ഓഫീസുകള്‍ക്ക് നല്‍കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിലവില്‍ ഓഫീസുകളില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പുതിയത് നല്‍കുകയാണ് പതിവ്. ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന ഫര്‍ണ്ണിച്ചറുകളാണ് കൃത്യമായി സൂക്ഷിക്കാത്തതിനാല്‍ നശിച്ച് പോകുന്നത്. എന്നാല്‍ നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നവ നിലനിര്‍ത്തുകയോ ഉപേക്ഷിക്കുന്നത് പൂര്‍ണ്ണമായും സംരക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ ഇത്തരത്തിലുള്ള നഷ്ടം ഒഴിവാക്കാന്‍ സാധിക്കും. പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ തന്നെ പഴയത് നശിപ്പിക്കുന്നതിലൂടെ സര്‍ക്കാരിന് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. ഇത്തരം ഫര്‍ണ്ണിച്ചറുകള്‍ ലേലം വിളിച്ച് വില്‍ക്കാനുള്ള നടപടി സ്വീകരിച്ചാല്‍ തന്നെ ഭീമമായ നഷ്ടങ്ങള്‍ ഒഴിവാക്കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: