”തന്നതില്ല പര,നുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്ത്ഥശങ്കയാല്”
-കുമാരനാശാന്
ഭാഷയുടെ ചില പരിമിതികളെക്കുറിച്ചു പറയുന്ന ഈ ശ്ലോകം, ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്. എന്നാല്‍, നമ്മുടെ എഴുത്തുകാരില്‍ പലരും ഇതൊന്നും കാര്യമാക്കുന്നില്ല. അര്‍ത്ഥവും ഔചിത്യവുമെല്ലാം തങ്ങള്‍ തന്നെ നിശ്ചയിച്ചുകൊള്ളാമെന്ന ഭാവമാണവര്‍ക്ക്.
”മഴയ്ക്ക് മുന്‍പേ ഒരുങ്ങിയിരിക്കുക, മഴവേട്ടയ്ക്കായി”- ഒരു വാര്‍ത്തയിലെ ആഹ്വാനമാണ്. എങ്ങനെ ഒരുങ്ങണമെന്ന് പറഞ്ഞിട്ടില്ല. പഴമക്കാര്‍ക്ക് അമ്പും വില്ലുമെടുക്കാം. ആധുനികര്‍ക്ക് തോക്കോ, ബോംബോ ആകാം. ‘വേട്ട’യെക്കുറിച്ചുള്ള ധാരണകള്‍ തകര്‍ക്കുന്ന പ്രയോഗങ്ങള്‍ സാധാരണമായിരിക്കുന്നു. മഴവെള്ളം സംരഭിക്കുകയോ ശേഖരിക്കുകയോ ചെയ്താല്‍ പോരാ, മഴയെ വേട്ടയാടുക തന്നെ വേണം! ക്ലേശങ്ങളെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും തരണം ചെയ്ത് നേട്ടമുണ്ടാക്കുമ്പോള്‍ ‘വേട്ട’ എന്ന് ഔചിത്യപൂര്‍വ്വം പ്രയോഗിക്കാറുണ്ട്. കായികമത്സരങ്ങളിലെ ‘മെഡല്‍വേട്ട’യും മറ്റും നമുക്ക് കൗതുകകരമായി തോന്നിയത് അതുകൊണ്ടാണ്. ഇന്നാകട്ടെ, ഒട്ടും ഫലിക്കാത്ത വേട്ടപ്രയോഗങ്ങളാണേറെയും. വേട്ടക്കാര്‍ക്ക് എന്തും ഇരകളാകാം!
സാഹിത്യനായകന്റെ ജീവചരിത്രക്കുറിപ്പില്‍ നിന്ന്: ”വിദ്യാര്‍ത്ഥിയായിരിക്കേ തുടങ്ങിയ അവാര്ഡ്വേട്ട അദ്ദേഹം ഇപ്പോഴും തുടരുന്നു.” സമ്മാനവേട്ട, സൗരോര്ജ്ജവേട്ട… വേട്ടയ്ക്ക് അവസാനമില്ല. മഴവേട്ട കഴിഞ്ഞാല്‍ വെയില്വേട്ടയ്ക്കും പിന്നെ മഞ്ഞുവേട്ടയ്ക്കും ഒരുങ്ങിയിരിക്കാം!
‘തുടര്‍ക്കഥ’ യുടെ നല്ലകാലം കഴിഞ്ഞെങ്കിലും ചില പത്രലേഖകര്‍ക്ക് അതിനോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. അവസാനിക്കാത്ത പ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോള്‍ പ്രയോഗിക്കുന്ന ‘തുടര്‍ക്കഥ’ അനര്‍ത്ഥവും സുന്ദരവും തന്നെ. ആവര്‍ത്തനമാണ് അതിനെ ഇത്രമേല്‍ വിരസമാക്കിയത്.
പല പത്രങ്ങളിലും ദിവസവും രണ്ട് ‘തുടര്‍ക്കഥ’യെങ്കിലും ഉണ്ടായിരിക്കും.
‘നഗരത്തില്‍’ ഗതാഗതക്കുരുക്ക് ‘തുടര്‍ക്കഥ’
ഗതാഗതക്കുരുക്ക് പതിവായെന്നോ, ഒഴിയുന്നില്ലെന്നോ, തീരുന്നില്ലെന്നോ തുടരുന്നുവെന്നോ, ഇടയ്ക്കൊന്ന് മാറ്റി പ്രയോഗിച്ചാല്‍ തുടര്ക്കഥപ്രിയര്ക്ക് തൃപ്തിയാവില്ല.
‘അവഗണന അവര്‍ക്ക് തുടര്‍ക്കഥ’
‘തുടര്‍ക്കഥയാകുന്ന മരുന്നുക്ഷാമം’
‘കാട്ടാനശല്യം തുടര്‍ക്കഥയായി’
അപകടമരണങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകുമ്പോള്‍ (സൂക്ഷിക്കണം!)
കാലമെത്ര കഴിഞ്ഞാലും തുടര്‍ക്കഥ തുടരുമെന്നുറപ്പ്!
തുടര്ക്കഥാപ്രിയമാണെന്നു തോന്നുന്നു, പഴയ തുടര്ക്കഥയിലേതുപോലുള്ള ‘സാഹിത്യം’ വാര്‍ത്തകളില്‍ അസ്ഥാനത്ത് പ്രയോഗിക്കാന്‍ ചിലര്‍ക്ക് പ്രേരകമാകുന്നത്.
ഒരു വാര്‍ത്തയില്‍ നിന്ന്:
”തിരുവനന്തപുരത്തെ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ കിലോഗ്രാമിന് 36 രൂപയായിരുന്നു തിങ്കളാഴ്ചത്തെ ഉള്ളിവില. രണ്ട് ദിവസത്തിനുള്ളില്‍ ഉള്ളി കമ്പോളത്തില്‍ നിന്ന് പൂര്‍ണ്ണമായും വിടപറയുമെന്നാണ് വ്യാപാരകേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്…”
ഉള്ളി ‘വിടപറയു’മ്പോള്‍ പലരുടെയും കണ്ണ് നിറഞ്ഞേക്കാം. ഇതുപോലെ വായനക്കാരുടെ ‘ഹൃദയത്തില്‍തൊട്ട്’ ഉള്ളിയെക്കുറിച്ച് എഴുതാന്‍ ആര്‍ക്ക് കഴിയും?
കമ്പോളത്തില്‍ ഉള്ളി വീണ്ടും വരുകയും ഉടന്‍ വിറ്റു തീരുകയും ചെയ്താല്‍ ഇങ്ങനെ എഴുതാം:
”ഉള്ളി വീണ്ടും വന്നു
വിട പറയാന്മാത്രം”
പിന്കുറിപ്പ് : ‘റാങ്ക്വേട്ടയില് പെണ്‍കുട്ടികള്‍ മുന്നില്‍’ എന്നെഴുതിയ ലേഖകനോട് പത്രാധിപര്‍ പറഞ്ഞു: ‘എപ്പോഴും വേട്ട വേണ്ട മറ്റെന്തെങ്കിലും ചേര്‍ക്കൂ’.
ലേഖകന്‍ ഉടന്‍ ഇങ്ങനെ തിരുത്തി:
‘ റാങ്കു നായാട്ടില്‍ പെണ്‍കുട്ടികള്‍ മുന്നില്‍’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: