കമ്യൂണിസ്റ്റ് ഭീകരത ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയാണെന്ന് തുറന്ന് സമ്മതിച്ചാണ് മന്മോഹന് സിംഗ് പ്രധാനമന്ത്രി പദമൊഴിഞ്ഞത്. ചുവപ്പ് ഭീകരത അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മാവോയിസ്റ്റ് ഭീകരതയ്ക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തില്‍ വിജയിച്ച് നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍. ഈ വര്‍ഷം ഏപ്രിലിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മാവോയിസ്റ്റ് ബാധിത ജില്ലകള്‍ 126ല്‍നിന്ന് 90 ആയി കുറഞ്ഞു. 44 ജില്ലകള്‍ ഒഴിവായപ്പോള്‍ എട്ടെണ്ണം പുതിയതായി ഉള്‍പ്പെട്ടു. 2009ല്‍ 180 ഇടത് ഭീകര ബാധിത ജില്ലകളാണ് രാജ്യത്തുണ്ടായിരുന്നത്. ഝാര്‍ഖണ്ഡ്-19, ബിഹാര്‍-16, ഒഡീഷ-15, ഛത്തീസ്ഗഡ്-14, തെലങ്കാന-8, ആന്ധ്ര-6, മഹാരാഷ്ട്ര, കേരളം, ഉത്തര്‍ പ്രദേശ്-മൂന്ന് വീതം, മധ്യപ്രദേശ്-2, ബംഗാള്‍-1 എന്നിങ്ങനെയാണ് ജില്ലകളുടെ കണക്ക്. 2013ല്‍ 1136 മാവോയിസ്റ്റ് അക്രമങ്ങളുണ്ടായി. 222 സാധാരണക്കാരും 115 സുരക്ഷാ സൈനികരും 100 ഭീകരരും കൊല്ലപ്പെട്ടു. 2017ല്‍ 908 സംഭവങ്ങളിലായി 188 സാധാരണക്കാരും 75 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. 136 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. 2009ല്‍ 2258 സംഭവങ്ങളില്‍ 591 സാധാരണക്കാരും 317 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തുടര്‍ച്ചയായി മാവോയിസ്റ്റ് പ്രവര്‍ത്തനം കുറയ്ക്കാന്‍ സാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ കഴിഞ്ഞ മാസം രണ്ട് ദിവസങ്ങളിലായുണ്ടായ ഏറ്റുമുട്ടലില്‍ നാല്‍പ്പത് മാവോയിസ്റ്റുകളെ വധിച്ചു.
ഇന്ത്യയിലെ മാവോയിസ്റ്റ് ഭീകരത അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഏത് സമയത്തും ആക്രമണം നടത്താനുള്ള മാവോയിസ്റ്റുകളുടെ ശക്തി നഷ്ടപ്പെട്ടെന്നും അവരുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ സൈന്യം കടന്നുകയറാന്‍ തുടങ്ങിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് കെ.വിജയകുമാര്‍ ചൂണ്ടിക്കാട്ടി. ഇടത് തീവ്രവാദം 60 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചതായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്.ആര്. ഭട്നഗര്‍ വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇടത് ഭീകരതയെ വിവിധ തലങ്ങളിലാണ് സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്. മാവോയിസ്റ്റ് ഭീകരത ശക്തമായ ഗ്രാമങ്ങളില്‍ വികസനമെത്തിക്കുന്നതാണ് പ്രധാനം. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാരിസ്ഥിതിക അനുമതികളില്‍ ഇളവ് വരുത്തി. 40 ഹെക്ടര്‍ വരെയുള്ള വനപ്രദേശത്തിന് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കാം. 35 ജില്ലകള്‍ക്കായി എല്ലാ വര്‍ഷവും ആയിരം കോടി രൂപ കേന്ദ്രം അനുവദിക്കുന്നുണ്ട്. 4072 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് 7330 കോടി രൂപയും റോഡ് പ്രവൃത്തികളുടെ രണ്ടാം ഘട്ടത്തിന് 10781 കോടി രൂപയും അടുത്തിടെ അനുവദിച്ചു. എട്ട് വലിയ പാലങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. വികസനമെത്തിച്ചാല്‍ ആദിവാസികളെ മാവോയിസ്റ്റുകള്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഗ്രാമീണരെ വിശ്വാസത്തിലെടുത്താണ് മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍. പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഓരോ കമ്പനി സേനയ്ക്കും മൂന്ന് ലക്ഷം രൂപ വീതം ലഭിക്കുന്നുണ്ട്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ലഭ്യമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്കുന്നു. ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ക്ക് ജീവന് നഷ്ടപ്പെടുന്നില്ല. മുതിര്‍ന്ന നേതാക്കളാണ് കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും. കേന്ദ്ര, സംസ്ഥാന സേനകളെ നവീകരിക്കുന്നതിനായി 25060 കോടി രൂപയുടെ വിവധ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കീഴടങ്ങല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ധനസഹായം ഇരട്ടിയാക്കി. കഴിഞ്ഞ മാസം അംബേദ്കര്‍ ജയന്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുധമുപേക്ഷിച്ച് മുഖ്യധാരയിലെത്താന്‍ മാവോയിസ്റ്റുകളോട് ആഹ്വാനം ചെയ്തു. രഹസ്യാന്വേഷണ വിഭാഗം ശക്തിപ്പെട്ടതും നോട്ട് റദ്ദാക്കലും മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടിയായി.
നോര്‍ത്ത് ഈസ്റ്റ് ശാന്തമാകുന്നു
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദവും ഭീകരപ്രവര്‍ത്തനവും അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികളും വിജയം കാണുന്നു. മോദി അധികാരമേറ്റതിന് ശേഷം നോര്‍ത്ത് ഈസ്റ്റിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ 63 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. 2014നും 2018നും ഇടയില്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 83 ശതമാനവും സുരക്ഷാ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെടുന്നതില്‍ 40 ശതമാനത്തിന്റെയും കുറവുണ്ടായി. ഇക്കാലയളവില്‍ 63 ബോഡോ ഭീകരരെ കൊലപ്പെടുത്തി. 1052 പേര് അറസ്റ്റിലായി. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഭീകരപ്രവര്‍ത്തനം 37 ശതമാനം കുറഞ്ഞു. സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുന്നതില്‍ 37 ശതമാനത്തിന്റെയും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 23 ശതമാനത്തിന്റെയും കുറവുണ്ടായി. 1992ന് ശേഷം വിഘടനവാദവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ഏറ്റവും കുറവുണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. 34 സാധാരണക്കാരും 13 സുരക്ഷാ ഉദ്യോഗസ്ഥരും 56 ഭീകരരും കൊല്ലപ്പെട്ടു.
സാഹചര്യം മെച്ചപ്പെട്ടതിനാല്‍ മേഘാലയയില്‍ സൈന്യത്തിനുണ്ടായിരുന്ന പ്രത്യേക അധികാര നിയമം (അഫ്സ്പ) പിന്‍വലിച്ചു. അരുണാചലില്‍ എട്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രമാക്കി കുറച്ചു. നേരത്തെ 16 പോലീസ് സ്റ്റേഷന് പിരിധിയിലാണ് അഫ്സ്പ ബാധകമായിരുന്നത്. സായുധ സംഘങ്ങളെ അടിച്ചമര്‍ത്തിയും സമാധാന ചര്‍ച്ചകളെ പ്രോത്സാഹിപ്പിച്ചും മേഖലയില്‍ വികസനമെത്തിച്ചുമാണ് വിഘടനവാദത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടത്. കീഴടങ്ങല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുനരധിവാസ പാക്കേജുകള്‍ പരിഷ്കരിച്ചു. കീഴടങ്ങുന്നവര്‍ക്ക് നല്‍കിയിരുന്ന ഒന്നരലക്ഷം രൂപ നാല് ലക്ഷമായി ഉയര്‍ത്തി. ഇത് മൂന്ന് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി ബാങ്കിലിടും. മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം ആറായിരം രൂപ കുടുംബത്തിന് നല്‍കും. നേരത്തെ ഇത് 3500 ആയിരുന്നു. സമാധാന ചര്‍ച്ചകളും നടക്കുന്നുണ്ട്. നാഗാലാന്റിലെ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റു(എന്എസ്സിഎന്-ഐഎം) മായി സമാധാന കരാറിന്റെ രൂപരേഖയില്‍ ഒപ്പുവെച്ചു.
ഭീകരരുടെ ശവപ്പറമ്പായി കശ്മീര്‍
കശ്മീരിനെ സംഘര്‍ഷ ഭൂമിയാക്കുന്ന ഭീകരരോടും പ്രതിഷേധക്കാരെന്ന ഓമനപ്പേരില്‍ സൈന്യത്തെ കല്ലെറിയുന്ന വിഘടനവാദികളോടും വിട്ടുവീഴ്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നയം. ഭീകരരെ തുരത്തി താഴ്വര ശാന്തമാക്കുകയാണ് ലക്ഷ്യം. ഭീകരര്‍ക്ക് വേണ്ടി കല്ലെറിയുന്നവര്‍ക്ക് ബുള്ളറ്റുകള്‍ മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് സ്വന്തമായി തീരുമാനമെടുക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരവും നല്കി. ഭീകരരെ മുഴുവന്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ 2017ലാണ് സൈന്യം, സിആര്‍പിഎഫ്, ഇന്റലിജന്റ്സ് ബ്യൂറോ, ബിഎസ്എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി ‘ഓപ്പറേഷന് ഓള് ഔട്ട്’ പദ്ധതി പ്രഖ്യാപിച്ചത്. ഒളിച്ചിരുന്ന് ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന പ്രധാന നേതാക്കളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി ഉള്‍പ്പെടെ 11 ഭീകരര്‍ അടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോ നേരത്തെ കശ്മീരില്‍ പ്രചരിച്ചിരുന്നു. ഇപ്പോളതില്‍ ഒരാള്‍ പോലും ജീവിച്ചിരിപ്പില്ല. അവസാന ഭീകരനായിരുന്ന സദ്ദാം പാദറിനെ ഏതാനും ദിവസം മുന്‍പ് ഷോപ്പിയാനില്‍ പ്രൊഫ. മുഹമ്മദ് റാഫിക്കൊപ്പം കൊലപ്പെടുത്തി. കാമുകിമാരെ ഉപയോഗിച്ചാണ് ഭീകരരെ പലപ്പോഴും കെണിയില്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 220 ഭീകരരെയാണ് ഇന്ത്യ വധിച്ചത്. 82 പേര് കീഴടങ്ങി. ഈ വര്‍ഷം 72 ഭീകരര്‍ ഇതുവരെ കൊല്ലപ്പെട്ടു. വിഘടനവാദികള്‍ക്ക് ലഭിക്കുന്ന ഫണ്ട് സംബന്ധിച്ച് ആദ്യമായി അന്വേഷണമുണ്ടായി. എന്‍ഐഎ നിരവധി പേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: