കൊളച്ചേരി: കൊളച്ചേരിയിലെ പ്രധാന ജലസ്രോതസ്സായ പാടിതീര്‍ത്ഥവും അനുബന്ധ നീരുറവകളും തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ മുന്‍കൈയില്‍ പൊതുഉടമസ്ഥതയില്‍ സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. പ്രദേശത്ത് ഭൂവുടമയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍, തളിപ്പറമ്പ് തഹസീല്‍ദാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കൊളച്ചേരി വില്ലേജ് ഓഫീസറും മയ്യില്‍ എഎസ്ഐയും കര്‍മ്മസമിതി പ്രവര്‍ത്തകരുമായി നടന്ന ചര്‍ച്ചയില്‍ മെയ് 28ന് ഒരു ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. അതുവരെ അവിടെയുള്ള പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ധാരണയായി.
സ്ഥലം ശാശ്വതമായി പൊതുഉടമസ്ഥതയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി റവന്യൂമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പ്രസ്തുത പ്രദേശം തണ്ണീര്‍ത്തടം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തുക, പാരിസ്ഥിതിക പ്രത്യേകതകള്‍ വിദഗ്ദ സമിതിയെക്കൊണ്ട് പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍മ്മസമിതി ഉന്നയിക്കുന്നു. സര്‍ക്കാര്‍ മുന്‍കൈയില്‍ ജൈവപൈതൃക കേന്ദ്രമായി പ്രഖ്യാപിക്കുക വഴി പൊതുഉടമസ്ഥതയില്‍ സംരക്ഷിക്കുവാനാണ് കര്‍മ്മസമിതി ആവശ്യപ്പെടുന്നത്.
പാടിതീര്‍ത്ഥം സംരക്ഷണ സമരത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ പാടിക്കുന്നില്‍ സമരജ്വാല സംഘടിപ്പിക്കും. സമരജ്വാലയുടെ ഭാഗമായി വൃക്ഷതൈ നടല്‍, ചിത്രകാരന്മാരുടെയും എഴുത്തുകാരുടെയും ഐക്യദാര്‍ഡ്യം, വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം, നാടന്‍പാട്ടുകള്‍, സമരജ്വാല തെളിയിക്കല്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: