അഹമ്മദാബാദ്: നിപാ വൈറസും വവ്വാലും രാജ്യത്തൊന്നാകെ ‘പേടിപ്പനി’ പടര്‍ത്തുമ്പോഴും ശാന്താബായ് പ്രജാപതിയെന്ന ‘വവ്വാലമ്മൂമ്മ’ യ്ക്ക് പേടിയൊന്നുമില്ല. കാരണം മക്കളേക്കാളേറെ പ്രിയമാണ് അവര്‍ക്ക് വവ്വാലുകളെ. അഹമ്മദാബാദിനടുത്ത് രാജ്പൂരിലുള്ള ശാന്താബായി (74)യുടെ രണ്ടു മുറിവീടിനകത്ത് ഇരുട്ടി വെളുക്കുമ്പോള്‍ ചേക്കേറുന്നത് ഒന്നല്ല, രണ്ടല്ല, 400 വവ്വാലുകളാണ്. പത്തുവര്‍ഷമായുള്ള പതിവാണിത്.
നിപാ വൈറസിനെക്കുറിച്ച് ശാന്താബായിക്കറിയാം. അതുണ്ടാക്കുന്ന രോഗഭീതിയും നന്നായറിയാം. വവ്വാലാണ് കാരണക്കാരനെന്ന വാര്‍ത്തയും കേട്ടു. പക്ഷേ കഴിഞ്ഞ പത്തുവര്‍ഷമായി മക്കളെ പോലെ കാത്തുപോരുന്ന വവ്വാലുകളെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല.
കര്‍ഷക തൊഴിലാളിയായിരുന്നു ശാന്താബായ്. 30 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. മൂന്നു പെണ്മക്കളെ വിവാഹം ചെയ്തയച്ചു. മകനും കുടുംബവും മുംബൈയില്‍.
കൂട്ടിനാരുമില്ലാത്ത ശാന്താബായിയുടെ വീട്ടിലേക്ക് പത്തുവര്‍ഷം മുമ്പ് ഒരു കൂട്ടം വവ്വാലുകള്‍ വിരുന്നെത്തി. തുരത്തിയോടിച്ചില്ല. തുണയായെത്തിയ വവ്വാല്‍കൂട്ടം പെരുകിക്കൊണ്ടേയിരുന്നു. മുറ്റത്താണ് ശാന്താബായിയുടെ ഊണും ഉറക്കവും. വീടിന്റെ രണ്ടു മുറികള്‍ വവ്വാലുകള്‍ക്കും. ചുമരില്‍ നിറയെ ‘എലിവാലന്‍’ വവ്വാലുകള്‍ തൂങ്ങിയാടും. അവയുടെ വിസര്ജ്യങ്ങളെടുത്തുമാറ്റി മുറി വൃത്തിയാക്കുന്നത് ദിനചര്യയുടെ ഭാഗമാണ് ഈ വൃദ്ധയ്ക്ക്. വീടിനകം കര്‍പ്പൂരവും ആര്യവേപ്പിന്റെ സാമ്പ്രാണിയും പുകച്ച് ശുദ്ധി ചെയ്യും.
ശാന്താബായിയുടെ അയല്‍ വീടുകളില്‍ ചിലതിലും വവ്വാലുകള്‍ തങ്ങാറുണ്ട്. നിപാ വൈറസ് ഭീതിയില്‍ അവരെല്ലാം വവ്വാലുകളെ ആട്ടിയോടിച്ചു. ‘ ഞാനങ്ങനെ ഒരിക്കലും ചെയ്യില്ല; അവയ്ക്ക് പോകണമെന്ന് തോന്നുമ്പോള്‍ അവ പോകും. അവയുടെ വിധി നിശ്ചയിക്കാന്‍ ഞാനാരാണ്?’ ശാന്താബായി ചോദിക്കുന്നു. തന്റെ അവസാന ശ്വാസം വരെയും വവ്വാലുകള്ക്കൊപ്പമെന്നത് ശാന്താബായിയുടെ ദൃഢനിശ്ചയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: