കീവ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ ലിവര്‍പൂള്‍ ഇറങ്ങുന്നു. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന റയലിനെ പിടിച്ചുകെട്ടി കപ്പുമായി മടങ്ങാനുളള തയ്യാറെടുപ്പിലാണ് ഈജിപ്ത്തിന്റെ രാജകുമാരന് മുഹമ്മദ് സാല അടങ്ങുന്ന ലിവര്‍പൂള്‍. കീവിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ കപ്പിനായി റയല്‍ മാഡ്രിഡും ലിവര്‍പൂളും അങ്കത്തിനിറങ്ങുന്നതോടെ പോരാട്ടം പൊടിപാറും. രാത്രി 12.15 നാണ് കിക്കോഫ്.
അഞ്ചുവര്‍ഷത്തിനുളളില്‍ ഇത് നാലാം തവണയാണ് റയല്‍ മാഡ്രിഡ് ഫൈനലിലെത്തുന്നത്. കളിമികവ് കൊണ്ട് കരുത്തനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന്റെ ശക്തി. മികച്ച ഫോം തുടരുന്ന റൊണാള്‍ഡോയെ പിടിച്ചുകെട്ടിയാലേ സാലയ്ക്കും കൂട്ടര്‍ക്കും കിരീടം ഉയര്‍ത്താനാകൂ.
പ്രീമിയര്‍ ലീഗില്‍ തകര്‍ത്തുകളിച്ച സാലയാണ് ലിവര്‍പൂളിന്റെ ആക്രമണ നിരയെ നയിക്കുന്നത്. മറ്റ് സ്ട്രൈക്കര്‍മാരായ റോബര്‍ട്ടോ ഫിര്‍മിനോയും സാദിയോ മാനെയും ഫോമിലാണ്.
റയല്‍ മാഡ്രിഡ് 12 തവണ യൂറോപ്യന്‍ കപ്പ് നേടിയിട്ടുണ്ട്. അതേസമയം ലിവര്‍പൂള്‍ അഞ്ച് തവണയേ ചാമ്പ്യന്മാരായിട്ടുള്ളൂ. 2005 ലാണ് ലിവര്‍പൂള്‍ അവസാനമായി യൂറോപ്യന്‍ കിരീടം ചൂടിയത്. അന്ന് ഇസ്താംബൂളില്‍ നടന്ന കലാശക്കളിയില്‍ എസി മിലാനെ തോല്‍പ്പിച്ചു.
ഇത്തവണ ജൂര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയേയും എ സി റോമയേയും തകര്‍ത്തുവിട്ടാണ് ലിവര്‍പൂള്‍ ഫൈനലിലെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ഈ സീസണില്‍ 46 ഗോളുകള്‍ നേടി. മുഹമ്മദ് സാല പതിനൊന്ന് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ സാല എല്ലാ മത്സരങ്ങളിലും കൂടി 44 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഈ സീസണലില്‍ ലിവര്‍പൂള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഫൈനലിലും മികവ് ആവര്‍ത്തിക്കും. സാലയാണ് ടീമിന്റെ തുറുപ്പ് ചീട്ടെന്നും കോച്ച് ക്ലോപ്പ് പറഞ്ഞു. കോച്ചെന്ന നിലയില്‍ ക്ലോപ്പ് അവസാന അഞ്ചു ഫൈനലുകളിലും തോറ്റു. 2013 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ക്ലോപ്പിന്റെ ബൊറുസിയ ഡോര്‍ട്ട്മുണ്ട് ബയേണ്‍ മ്യൂണിക്കിനോട് തോറ്റു. 2016ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ക്ലോപ്പിന്റെ ശിക്ഷണത്തിലിറങ്ങിയ ലിവര്‍പൂള്‍ സെവിയയോട് പരാജയപ്പെട്ടു.
സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് ഇന്ന് കിരീടമണിഞ്ഞാല്‍ ബയേണ്‍ മ്യൂണിക്കിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്ന് തവണ കിരീടം നേടിയ ടീമെന്ന നേട്ടം റയലിന് സ്വന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: