ഇരുപത്തിയെട്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷമാണ് ഈജിപ്ത് വീണ്ടും ലോകപ്പിനെത്തുന്നത്. ഫൈനല്‍ റൗണ്ടിലേക്ക് ടീമിന് യോഗ്യത നേടികൊടുത്ത മുഹമ്മദ് സാലയെന്ന ഒറ്റയാള്‍ പട്ടാളത്തിലാണ് ഈജിപ്ത്തിന്റെ പ്രതീക്ഷ. റോമയില്‍ നിന്ന് ലിവര്‍പൂളിലേക്ക് ചേക്കേറിയ ഈ സ്ട്രൈക്കര്‍ കത്തിനില്‍ക്കുന്ന സമയമാണിത്. പ്രീമിയര്‍ ലീഗിലെ 36 മത്സരങ്ങളില്‍ 32 ഗോളുകള്‍ നേടി പുത്തന്‍ റെക്കോഡിട്ടു.
ഒട്ടേറേ ബഹുമതികളും ഈ പ്രതിഭ സ്വന്തമാക്കി. പ്രീമിയര്‍ലീഗിലെ പ്ലേയര്‍ ഓഫ ദ ഇയര്‍ അവാര്‍ഡ്, ഫുട്ബോള്‍ കളിയെഴുത്തുകാരുടെ പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം, പിഎഫ്എ പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എന്നിവ ഈ സീസണില്‍ സാല പോക്കറ്റിലാക്കി. സാലയുടെ കളിമികവില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലുമെത്തി. ഈ വര്‍ഷം തൊട്ടതൊക്കെ പൊന്നാക്കി ഈ ഈജിപ്ഷ്യന്‍ രാജാവ് കുതിക്കുകയാണ്. റഷ്യയിലെ ലോകകപ്പിലും മിന്നും പ്രകടനം പ്രതീക്ഷിക്കാം.
വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ റൗണ്ടെന്ന ഈജിപ്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത് സാലയാണ്. യോഗ്യതാ റൗണ്ടില്‍ കോംഗോക്കെതിരായ നിര്‍ണായക മത്സരത്തിന്റെ 94-ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് സാല സ്വന്തം ടീമിന് റഷ്യയിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തത്. 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായ മൂന്ന് തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ ഈജിപ്തിന് പക്ഷെ ലോകപ്പിന് യോഗ്യത നേടാന്‍ 28 വര്‍ഷം കാരത്തിരിക്കേണ്ടിവന്നു. 1990 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിലാണ് ഈജിപ്ത് അവസാനമായി കളിച്ചത്. 1934 ലെ ലോകകപ്പിലും ഈജിപ്ത് കളിക്കളത്തിലുണ്ടായിരുന്നു.
കളിച്ച രണ്ട് ലോകകപ്പിലും ഈജിപ്തിന്റെ കുതിപ്പ് ആദ്യ റൗണ്ടുകളില്‍ തന്നെ അവസാനിച്ചു. ഇത്തവണ പക്ഷെ, അവര്‍ കിങ് സാലയുടെ ചിറകിലേറി പറന്നുയരാനുള്ള ഒരുക്കത്തിലാണ്. ആതിഥേയരായ റഷ്യ, ഉറുഗ്വേ, സൗദി അറേബ്യ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഈജിപ്ത് മത്സരിക്കുക. സാല നയിക്കുന്ന ഈജിപ്ത് ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടില്‍ കടക്കുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ അവര്‍ ജൂണ്‍ 15 ന് ഉറുഗ്വേയെ നേരിടും. 19 ന് റഷ്യയേയും 25ന് സൗദി അറേബ്യയേയും എതിരിടും.
കോച്ച് ഹെക്ടര്‍ കൂപ്പര്‍ ലോകകപ്പിനുളള 29 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ആറുപേരെ ഒഴിവാക്കി അവസാന ടീമിനെ ജൂണ്‍ നാലിന് മുമ്പ് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: