കോഴിക്കോട്: നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്തിന്റെ യാത്രാവിവരങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
സാബിത്തിന്റെ യാത്രാവിവരങ്ങള്‍ അന്വേഷിക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എംപി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. സാബിത്ത് നിപവൈറസ് ബാധിച്ചാണ് മരിച്ചതെന്നാണ് അനുമാനം. മെയ് 5ന് സാബിത്ത് മരിച്ചതിന് ശേഷമാണ് വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് രോഗം ബാധിച്ചത്. സാബിത്തിന്റെ വിദേശ സഞ്ചാരത്തെകുറിച്ചുള്ള ജനങ്ങളുടെ ആശങ്ക കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ വാര്‍ത്തയാക്കിയിരുന്നു. സാബിത്ത് മലേഷ്യയില്‍ നിന്ന് പനി ബാധിച്ചാണ് വന്നതെന്നായിരുന്നു വാര്‍ത്ത.
കൂരാച്ചുണ്ടില്‍ മരിച്ച രാജന്റെ കുടുംബത്തിലുള്ളവരുടെ സാമ്പിളുകള്‍ എടുത്തില്ലെന്നും അവരെ അവഗണിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ല. രാജന്റെ ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ചാല്‍ വൈറസ് ബാധ കണ്ടെത്താനാവില്ല എന്നതിനാലാണ് സാമ്പിളുകള്‍ ശേഖരിക്കാത്തത്. അവര്‍ പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണന്, എംപിമാരായ എം.കെ. രാഘവന്, മുല്ലപ്പള്ളി രാമചന്ദ്രന്, ജില്ലയിലെ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: