സലാല: ഒമാന്‍, യെമന്‍ എന്നിവിടങ്ങളില്‍ ദുരന്തം വിതച്ച മേകുനു ചുഴലിക്കാറ്റിലും മഴയിലും രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ പത്ത് പേര് മരിച്ചതായി റിപ്പോര്‍ട്ട്. യെമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നു പേരുമാണ് മരിച്ചത്. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ മതില് ഇടിഞ്ഞു വീണ് പരിക്കേറ്റ പന്ത്രണ്ടു വയസുകാരിയടക്കമാണ് ഒമാനില്‍ മൂന്നു മരണം സ്ഥിരീകരിച്ചത്. കൂടാതെ യെമന്‍, സുഡാന്, ഇന്ത്യന്‍ സ്വദേശികളടക്കം 40 പേരെ കാണാതായിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സലാലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നി കപ്പലുകള്‍ മുംബൈയില്‍ നിന്നും സലാല തീരത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചിരുന്നു. ഇവരില്‍ 14 നാവികര്‍ യെമനില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി ഫിറോസ് ഖാന് അറിയിച്ചു. കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്ത യെമനിലെ സ്കോട്രയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രാമങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. ബോട്ടുകള്‍ തകര്‍ന്നു, ഒട്ടേറെപ്പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് മേകുനു ചുഴലിക്കൊടുങ്കാറ്റ് സലാലയില്‍ ആഞ്ഞു വീശീയത്.ഒമാന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ് തലസ്ഥാന നഗരമായ സലാല. ഇവിടേക്കുള്ള കര, വ്യോമഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കനത്ത മഴയും കാറ്റുമൂലം സലാല വിമാനത്താവളം അടച്ചിരിക്കുകയാണ്. മലവെള്ളപ്പാച്ചിലില്‍ ഒട്ടേറെ റോഡുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ ഒലിച്ചുപോയി. വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്
മണിക്കൂറില്‍ ഇരുനൂറു കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. ഒമാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണിത് ജനങ്ങള്‍ ജാഗ്രത പാലിക്കണം. ആളുകള്‍ വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
ചുഴലിക്കാറ്റ് ഒമാന്റെ തെക്കന്‍ ഭാഗമായ ദോഫാറിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍സ് മെട്രോളജി വിഭാഗമാണ് ദോഫാറിലെ തീരദേശമേഖല കേന്ദ്രീകരിച്ച് നീങ്ങുകയാണെന്ന വിവരം പുറത്തുവിട്ടത്. റയ്സത്ത്, റയ്കട് എന്നീ തീരദേശമേഖലകളാണ് വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: