ചെങ്ങന്നൂര്‍: പ്രചാരണ രംഗത്ത് ബിജെപി ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലാത്തതിനാലാണ് ഇടതുവലതു നേതാക്കള്‍ ബിജെപി നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ്. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയത് ബിജെപി സംസ്ഥാന ഘടകത്തിന് കിട്ടിയ അംഗീകാരമാണ്.
ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാലും സിപിഎം നേതാക്കള്‍ക്ക് ഇത്തരമൊരു പദവി കിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന് നന്നായറിയാം. അതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നത്. രാജ്യം മുഴുവനും ജനങ്ങള്‍ ‘പണിഷ്’ ചെയ്ത് കേരളത്തില്‍ മാത്രമായി ഒതുങ്ങിയ പാര്‍ട്ടിയാണ് കുമ്മനം രാജശേഖരന് ബിജെപി പണിഷ്മെന്റ് നല്‍കിയെന്ന് പറയുന്നത്.
മെയ് 31 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര്‍ക്കാണ് പണിഷ്മെന്റ് കിട്ടുന്നതെന്ന് മനസ്സിലാകും. ഇത്രനാളും സിപിഎമ്മിന്റെ പിണിയാളായി നടന്നയാളെ സ്ഥാനാര്‍ത്ഥിയാക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനാണ് രമേശ് ചെന്നിത്തല പിച്ചും പേയും പറയുന്നത്.
ജാതിയും മതവും തരം പോലെ മാറി മാറി ഉപയോഗിച്ചിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ സ്വീകരിച്ചില്ലെന്ന തിരിച്ചറിവാണ് ചെന്നിത്തലയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ബിജെപിയുടെ വോട്ടിനെപ്പറ്റി ആശങ്കപ്പെടാതെ സ്വന്തം വോട്ട് സിപിഎം സ്ഥാനാര്‍ത്ഥിക്ക് പോകുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ചെന്നിത്തല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: