കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെതിരെ റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ തമ്മിലുള്ള പോര് മറുകി. കെമാല്‍ പാഷയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആന്റണി ഡൊമിനിക്കും ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും രംഗത്തെത്തി.
ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ മനസ്സാക്ഷിക്കൊത്തു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ആ ബോധ്യത്തോടെയാണു പടിയിറങ്ങുന്നതെന്നും ആന്റണി ഡൊമിനിക്ക് വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിയായതും ചീഫ് ജസ്റ്റിസായതുമെല്ലാം അപ്രതീക്ഷിതമായാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആന്റണി ഡൊമിനിക്കിന്റെ പ്രതികരണം.
ആന്റണി ഡൊമിനിക്കിന്റെ പരാമര്‍ശം പല ചാനലുകളും ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചെന്ന തരത്തില്‍ വാര്‍ത്ത നല്കി. ഇതിനെതിരെയും അദ്ദേഹം് പ്രതികരിച്ചു. ആഞ്ഞടിക്കാനല്ല, അടിക്കാന്‍ പോലുമുള്ള ശേഷി തനിക്ക് ഇല്ല. എന്തു പറയണം, എങ്ങനെ പറയണം, പറയുന്നത് എങ്ങനെയൊക്കെ പോകും എന്നു തികഞ്ഞ ആശങ്കയാണുള്ളത്. വിശ്വാസ്യതയുടെ റേറ്റിങ്ങില്‍ രാജ്യത്തു മുന്നില്‍ നില്ക്കുന്നതു കേരളത്തിലെ കോടതികളാണെന്നും ആന്റണി ഡൊമിനിക്ക് പറഞ്ഞു.
ഹൈക്കോടതി ജഡ്ജി നിയമനത്തിലെ സുതാര്യതയില്ലായ്മയെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍ ആന്റണി ഡൊമിനിക്ക് സ്വീകരിച്ച നിലപാടും കെമാല്‍ പാഷ വിമര്‍ശിച്ചിരുന്നു. കെമാല്‍ പാഷയുടെ പ്രതികരണത്തിനു പരോക്ഷ മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് ശനിയാഴ്ച രാവിലെയാണ് രംഗത്തെത്തിയത്. ഇത് കെമാല്‍ പാഷയ്ക്കെതിരെയുള്ള പ്രതികരണമായി വാര്‍ത്തകള്‍ പരന്നതോടെയാണ് ആന്റണി ഡൊമിനിക്ക് വീണ്ടും പ്രതികരണവുമായെത്തിയത്.
ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ കടുത്ത വിമര്‍ശവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും രംഗത്തുവന്നു. ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശങ്ങള്‍ ദുഃഖകരമാണ്. അല്പ്പന്മാരാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. തന്റെ കര്‍ക്കശസ്വഭാവം അടുത്തദിവസം വിടവാങ്ങല്‍ പ്രസംഗത്തില്‍ കാണിക്കുമെന്നും ജസ്റ്റിസ് രവീന്ദ്രന് പറഞ്ഞു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരെ കേസെടുക്കണമെന്ന കെമാല്‍പാഷയുടെ സിംഗിള്‍ ബെഞ്ചിന്റെ വിധി ആന്റണി ഡൊമിനിക്ക് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കെമാല്‍ പാഷ വിരമിക്കലിനുശേഷം പൊട്ടിത്തെറിച്ചത്. ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയെക്കുറിച്ചും കെമാല്‍ പാഷ ആക്ഷേപം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: