കോട്ടയം: വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. കോടികളുടെ ക്രമക്കേടിന് പുറമേ നോട്ട് നിരോധന സമയത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ഭരണസമിതിയിലെ ചിലര്‍ ശ്രമിച്ചെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ഗുരുതരമായ കുറ്റമാണ് ബാങ്കിലെ സോഫ്റ്റ്വെയര് സ്ഥാപിച്ചതിലെ വീഴ്ചകള്‍. അഴിമതിക്കും, ദുര്‍വിനിയോഗത്തിനും ഉതകുന്ന വിധമാണ് സോഫ്റ്റ്വെയര് സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണം നടക്കുന്ന സമയത്ത് 2018 ജനുവരി 1 മുതല്‍ 2018 ഫെബ്രുവരി 17 വരെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം നീക്കം തുടങ്ങിയതായി സഹകാരികള്‍ പരാതിപ്പെടുന്നു. അതുകൊണ്ട് അഴിമതിയെ കുറിച്ച് കേന്ദ്ര ഏജന്‍സി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സഹകാരികളുടെ ആവശ്യം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രം നല്കിയ വായ്പാ ക്രമക്കേട് 5.58 കോടിയുടേയും, ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ഈടില്ലാതെ നല്കിയ വായ്പാ ക്രമക്കേട് 1.92 കോടിയുടേയുമാണ്. ഈടില്ലാതെ വായ്പ നല്‍കിയത് 6.33 കോടിയാണ്.
സിപിഎം നേതാക്കളായ ഇ.എം. കുഞ്ഞുമുഹമ്മദ്, വി.എന്‍. മനോഹരന്, എന്‍സിപി ജില്ലാ പ്രസിഡന്റ് ടി.വി. ബേബി സിപിഎം പ്രാദേശിക നേതാക്കളും ജീവനക്കാരുമായ എസ്.ജി. ധനഞ്ജയന്, എം.കെ. ഹരിദാസന് എന്നിവര്‍ക്കെതിരെ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടുമാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: