യുയോ (നൈജീരിയ): റഷ്യയിലെത്തുന്നതിനായി നടത്തിയ കഠിന പ്രയത്നവും ടീം സ്പിരിറ്റും നിലനിര്‍ത്തി ലോകകപ്പില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് പറന്നുയരുമെന്ന് നൈജീരിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ജോണ്‍ ഒബി.
നിലവില്‍ ലോക റാങ്കിങ്ങില്‍ 47-ം സ്ഥാനത്ത് നില്ക്കുന്ന ടീമാണ് നൈജീരിയ. റഷ്യയില്‍ ആദ്യ റൗണ്ടില്‍ ഈ കുഞ്ഞന്മാര്ക്ക് ശക്തരായ എതിരാളികളെയാണ് നേരിടേണ്ടത്. നൈജീരിയ മത്സരിക്കുന്ന ഗ്രൂപ്പ് ഡി യിലെ മൂന്ന് ടീമുകളും റാങ്കിങ്ങില്‍ ഏറെ മുന്നിലാണ്. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന (അഞ്ചാം റാങ്ക്),ക്രൊയേഷ്യ (18-ാം റാങ്ക്) ഐസ് ലന്‍ഡ് (22-ാം റാങ്ക്) എന്നീ വമ്പന്മാരയാണ് അണ്ടര്‍ഡോഗുകളായ നൈജീരിയ നേരിടേണ്ടത്.
വമ്പന്മാരെയൊന്നും പേടിയില്ല. കഴിവിനൊത്ത കളി പുറത്തെടുത്ത് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിനപ്പുറം കടക്കുമെന്ന് മുന്‍ ചെല്‍സി താരമായ ഒബി വ്യക്തമാക്കി. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തിയതാണ് നൈജീരിയയുടെ മികച്ച പ്രകടനം.
അണ്ടര്ഡോഗുകളാണെന്നുള്ളത് ഞങ്ങള്‍ക്ക് ഗുണമാണ്. ലക്ഷ്യം നിറവേറണമെങ്കില്‍ കഠിനാദ്ധ്വാനം വേണ്ടിവരും. അത് ജനങ്ങളുടെ പ്രതീക്ഷകള്ക്കപ്പുറത്തേയ്ക്ക് ഞങ്ങളെ നയിക്കാന്‍ സഹായമാകും.
മുമ്പ് നടത്തിയ പോരാട്ടങ്ങളെക്കാള്‍ ഉശിരുള്ള കളി പുറത്തെടുക്കണം. എതിരാളികളെല്ലാം ശക്തമായതിനാല്‍ ഗ്രൂപ്പില്‍ ക്രൊയേഷ്യയുമായുള്ള മത്സരം വളരെ പ്രധാനമാണ്. മുന്നോട്ടുള്ള കുതിപ്പിന് ക്രൊയേഷ്യയെ തോല്‍പ്പിക്കണം. ഒബി പറഞ്ഞു.
ആഫ്രിക്കന്‍ ചാമ്പ്യന്മാരായ കാമറൂണ്‍, അള്‍ജീരിയ തുടങ്ങിയ ശക്തരായ ടീമുകള്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ മിന്നുന്ന പോരാട്ടം നടത്തി ഒന്നാം സ്ഥാനക്കാരായാണ് ഞങ്ങള്‍ റഷ്യയിലെ ലോകകപ്പിന് ടിക്കറ്റെടുത്തത്.
ഒന്നിച്ച് ഒറ്റകെട്ടായി പൊരുതാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്. ഈ കരുത്ത് റഷ്യയില്‍ പുറത്തെടുത്താല്‍ വിജയങ്ങള്‍ വഴിക്ക് വരും. യുവാക്കള്‍ അണിനിരക്കുന്ന ടീം ഊര്‍ജ്ജസ്വലരാണെന്നും ഒബി കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: