ന്യൂദല്‍ഹി: പതിനഞ്ചാം ധനകാര്യ കമ്മീഷന് മേയ് 28 മുതല്‍ 31 വരെ കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യാനും സാമൂഹിക-സാമ്പത്തിക രംഗത്ത് കൈവരിച്ച പുരോഗതി വിലയിരുത്താനുമാണ് ചെയര്മാന് എന്‍.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. കമ്മീഷന് സന്ദര്‍ശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംഘടനാപ്രതിനിധികള്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെ പത്താമത്തെ വലിയ സമ്പദ്ഘടനയാണ് കേരളത്തിന്റേത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില് 4.2% വിഹിതം കേരളത്തിന്റെ സംഭാവനയാണ്. കാര്‍ഷിക, ഉല്പാദനമേഖലകളില് വേണ്ടത്ര പുരോഗതിയില്ലാത്ത കേരളത്തിന്റെ സമ്പദ്ഘടനയെ പ്രധാനമായും താങ്ങിനിര്‍ത്തുന്നത് വളരുന്ന സേവന മേഖലയാണ്. പ്രവാസി ഇന്ത്യക്കാരുടെ വരുമാനം കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കുടിയേറ്റവും കുടിയേറ്റക്കാരുടെ വരുമാനവും കേരളത്തിന്റെ സമ്പദ്ഘടനയെ സുസ്ഥിരമായി തുടര്‍ന്നും നിര്‍ത്തുന്നു. വിദേശ വരുമാനത്തില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ സംസ്ഥാനത്തിന്റെ മറ്റ് പ്രവര്‍ത്തനമേഖലകളായ പ്രത്യേകിച്ച് വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണമേഖലകളും ദുര്‍ബ്ബലമാകും.
പ്രവൃത്തിയെടുക്കാന്‍ കഴിയുന്ന 15-59 വയസില്പ്പെട്ടവരുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ നിരക്കിലാണ്. ജീവിതദൈര്‍ഘ്യം വര്‍ധിച്ചതിനാലും മികച്ച ആരോഗ്യ പരിരക്ഷ നിലവിലുള്ളതിനാലും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം സമീപഭാവിയില്‍ കൂടുതലാകും. അതുകൊണ്ട് സാമൂഹിക സുരക്ഷാമേഖലകളിലെ സംസ്ഥാനത്തിന്റെ ചെലവ് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നുണ്ട്. സാക്ഷരത 94% ഉള്ള കേരളത്തിന്റെ സാക്ഷരതാനില മറ്റ് സംസ്ഥാനങ്ങളെക്കാളൊക്കെ ഉയര്‍ന്നതാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ പരിണിതഫലം അതിന് ആനുപാതികമല്ല. കേരളത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ചും ധനകാര്യ കമ്മീഷന് ആഴത്തില്‍ പഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: