എടക്കാട്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ കേരളം അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്. പാവപ്പെട്ട ജനങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാന് മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഫലം അര്‍ഹരായവര്‍ക്ക് ലഭിക്കാത്തത് കേരള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് കൊണ്ടാണ്. ബിജെപി എടക്കാട് മേഖലാ കമ്മറ്റി സംഘടിപ്പിച്ച വികസന സന്ദേശ യാത്ര നടാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന് നല്‍കേണ്ട പദ്ധതിയും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭാരതത്തിനുണ്ടായ മാറ്റം ഇവിടുത്തെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
എടക്കാട് മേഖലാ പ്രസിഡണ്ട് രഞ്ജിത്ത് നാവത്തിന് പതാക കൈമാറി പി.സത്യപ്രകാശ് വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. പി.ആര്.ദിവാകരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ശ്രീകാന്ത് രവിവര്‍മ്മ, കെ.കെ.ശശിധരന്, കെ.രാധാകൃഷ്ണന്, എന്‍.സുമന്‍ജിത്ത്, ഒ.വിവേക് തുടങ്ങിയവര്‍ സംബന്ധിച്ചു.
കുറ്റിക്കകം, കിഴുന്നപ്പാറ, തോട്ടട വെസ്റ്റ്, ആദികടലായി, കുറുവ, അവേര, കാഞ്ഞിര തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര തോട്ടടയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: