മട്ടാഞ്ചേരി: കൊച്ചി തുറമുഖം വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും കൊച്ചി തുറമുഖ ട്രസ്റ്റും കരാര്‍ ഒപ്പിട്ടു. അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്യുക. പ്രതിവര്‍ഷം 800 കണ്ടെയ്നറുകളാണ് ലക്ഷ്യമിടുന്നതെന്ന് തുറമുഖ ട്രസ്റ്റ് ചെയര്മാന് എ.വി. രാമണ്ണ പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യത്തിന്റെ ഏറിയ പങ്കും ഇനി കപ്പലിലായിരിക്കും എത്തുക. 32,000 ടണ്‍ ചരക്കാണ് തുറമുഖം വഴി എത്തുക. നിലവില്‍ റെയില്‍ മാര്‍ഗമാണ് എഫ്സിഐ കേരളത്തിലേയ്ക്ക് ചരക്ക് നീക്കം നടത്തുന്നത്. റെയില്‍ വാഗണ്‍ വഴി ചരക്ക് കടത്തുന്നതിന് ഒരോ വര്‍ഷവും വന്‍ തുകയാണ് എഫ്സിഐ നല്‍കുന്നത്. കപ്പല്‍ മാര്‍ഗം സ്വീകരിക്കുന്നതിലൂടെ ചെലവ് പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ.
ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് നിന്ന് ചെറുകപ്പല്‍ വഴിയാണ് ഭക്ഷ്യധാന്യം കൊണ്ടുവരിക. ഇതിനായി തുറമുഖത്ത് പ്രത്യേക ബെര്‍ത്ത് സൗകര്യമൊരുക്കും. മോദി സര്‍ക്കാറിന്റെ സാഗര്‍മാല പദ്ധതിയുടെ ഭാഗമായാണ് ആഭ്യന്തര ചരക്ക് നീക്കത്തിന് തുറമുഖ സൗകര്യങ്ങളൊരുക്കുന്നത്. ഷിപ്പിങ് മന്ത്രാലയത്തിന്റെ കബോട്ടാഷ് നിയമ ത്തിലെ ഇളവുകളെ തുടര്‍ന്ന് ജലമാര്‍ഗമുള്ള ആഭ്യന്തര ചരക്കുനീക്കത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: