ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സര്‍വ്വേ. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലും തങ്ങളുടെ വോട്ട് മോദിക്കു തന്നെയെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 71.9 ശതമാനം പേരും വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിലും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് 73.3 ശതമാനം പേരും വ്യക്തമാക്കുന്നു.
മോദിക്കും രാഹുലിനും അല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ 16.1 ശതമാനമാണ്. രാഹുലിന് മൂന്നാം സ്ഥാനമേയുള്ളു. രാഹുലിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ വെറും 11.93 ശതമാനം മാത്രം. ഒന്‍പത് ഭാഷകളില്‍ മെയ്23 നും 25നും ഇടയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ജിഎസ്ടിയെന്ന് 33.42 ശതമാനം
നോട്ട് അസാധുവാക്കലെന്ന് 21.9 ശതമാനം
മിന്നലാക്രമണമെന്ന് 19.89 ശതമാനം
ജന്‍ധന്‍ യോജനയെന്ന് 9.7 ശതമാനം
തൊഴിലില്ലായ്മ കുറയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം മികച്ചതെന്ന് 58.4 ശതമാനം ഇതില്‍37.2 ശതമാനം സംതൃപ്തര്‍. 21.2 ശതമാനം പേര് വളരെ നല്ലതെന്ന്. നോട്ട് അസാധുവാക്കല്‍ നല്ല നയമായിരുന്നുവെന്ന് പ്രതികരിച്ചവരില്‍ അഞ്ചിലൊന്നും വ്യക്തമാക്കി.വിദേശ നയം വളരെ മികച്ചതെന്ന് 80 ശതമാനം പേരും വ്യക്തമാക്കി.
കര്‍ണാടകത്തില്‍ കണ്ടതു പോലുള്ള സംയുക്ത പ്രതിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഫലപ്രദമാവില്ലെന്ന് 57.1 ശതമാനം പേരും പറയുന്നു. കനത്ത വെല്ലുവിളിയാണെന്ന് 28.96 ശതമാനം പേര്. തങ്ങള്‍ക്ക് അറിയില്ലെന്ന് 13.92 ശതമാനം
73.36 ശതമാനവും മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മൂന്നാംമുന്നണി വരുമെന്ന് 16.04 ശതമാനം പേര് അഭിപ്രായപ്പെട്ടു. രാഹുല്‍ സര്‍ക്കാര്‍ വരുമെന്ന് വെറും 10.59 ശതമാനം പേര് മാത്രമാണ് അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാര്‍ വന്ന ശേഷം തങ്ങളുടെ ജീവിതം മെച്ചപ്പെട്ടുവെന്ന് 55 ശതമാനം പേര് പറഞ്ഞു. തൃപ്തി പോരെന്ന് പറഞ്ഞത് 33.92 ശതമാനം മാത്രം.
വികസനം തുടിക്കുന്ന ജനകീയ മുന്നേറ്റം: മോദി
ന്യൂദല്‍ഹി: വികസനമെന്നാല്‍ ഇന്ന്, തുടിക്കുന്ന ജനകീയ മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന പാതയില്‍ തങ്ങളും പങ്കാളികളാണെന്ന തോന്നല്‍ ഇന്ന് ഓരോ പൗരനുമുണ്ട്. 125 കോടി പൗരന്മാരാണ് ഇന്ന് ഇന്ത്യയെ പുതിയ ഔന്നത്യത്തില്‍ എത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന് താന്‍ അവരുടെ മുന്പില് ശിരസു നമിക്കുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം എണ്ണിയെണ്ണിപ്പറഞ്ഞു.
സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനും 7 ഐഐടികളും 7 ഐഐഎമ്മുകളും കൂടുതല്‍ സര്‍വ്വകലാശാലകളും മറ്റും സ്ഥാപിച്ചു.ലോകത്തേറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് തുടങ്ങി.50 കോടി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം. ഇന്ദ്രധനുഷ് പദ്ധതി പ്രകാരം 3.15 കോടി കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവപ്പ് എടുത്തത്. ഹൃദ്രോഗ ചികില്‍സക്കുള്ള സ്റ്റെന്റുകളും മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള ഇംപ്ളാന്റുകളും 70 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കാനായി.
അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യയുടെ ധൈര്യം വിളിച്ചോതി. നാലു കോടി വീടുകളില്‍ ഇന്ന് വൈദ്യുതിയായി. 3.8 കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതകം എത്തിച്ചു, ഇത്രയും ഭവനങ്ങള്‍ പുക വിമുക്തമാക്കി. മുദ്ര വായ്പകളില്‍ 50 ശതമാനവും പിന്നാക്കക്കാരായ യുവാക്കള്‍ക്കാണ് ലഭിച്ചത്. ഇന്ത്യ ഇന്ന് ലോകത്തേറ്റവും വേഗം വളരുന്ന രാജ്യമായി. വിദേശ നിക്ഷേപം 60.08 കോടി ഡോളറായി. മോദി തുടര്‍ന്നു.
നാല് മുന്മുഖ്യമന്ത്രിമാര് തുറങ്കില്‍
രാജ്യം കള്ളപ്പണത്തിന് നിന്ന് ജന്‍ധനിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിന് എതിരായ സര്‍ക്കാര്‍ നീക്കമാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത്. ഇന്ന് നാല് മുന്‍ മുഖ്യമന്ത്രിമാര്‍ അഴിമതി, കള്ളപ്പണക്കേസുകളില്‍ കല്‍ത്തുറുങ്കിലാണ്. 3500 കോടി രൂപയുടെ ബിനാമി സ്വത്താണ് പിടിച്ചത്. ഒഡീഷയിലെ കട്ടക്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാന് ജഗന്നാഥിന്റെ മണ്ണില്‍ നിന്ന് 125 കോടി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. തന്റെ സര്‍ക്കാര്‍ ജനവിശ്വാസം ആര്‍ജിച്ചുകഴിഞ്ഞു. ഇന്ന് രാജ്യമൊട്ടാകെ ബിജെപിക്ക് 1500 ലറെ സാമാജികരാണ് ഉള്ളത്. ബിജെപിക്ക് ഇന്ത്യയില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയുമെന്ന് ഇന്ന് 125 കോടി ജനങ്ങളും വിശ്വസിക്കുന്നു. മോദി പറഞ്ഞു. ഇന്ന് 20 സംസ്ഥാനങ്ങളാണ് എന്‍ഡിഎ ഭരിക്കുന്നത്.പാവങ്ങളെ അവഗണിച്ച കോണ്‍ഗ്രസ് ഒരു കുടുംബത്തെ സേവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: