ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഡോക്ടറോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. ആശുപത്രിയില്‍ ജയയെ ചികിത്സിച്ചിരുന്ന ഡോ.കെ.എസ്. ശിവകുമാര്‍, ഏകാംഗ കമ്മിഷന് ജസ്റ്റിസ് എ.അറുമുഖ സ്വാമിക്ക് കൈമാറിയതാണ് ഈ ടേപ്പ്. കമ്മിഷന് തന്നെയാണ് ഇപ്പോള്‍ ടേപ്പ് പുറത്ത് വിട്ടത്.
1.07 മിനിട്ടുള്ള ഓഡിയോ ക്ലിപ്പില്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചാണ് ജയലളിത പറയുന്നത്. ശ്വസിക്കുമ്പോള്‍ എന്റെ ചെവിയില്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നു. സിനിമാ തിയേറ്ററുകളില്‍ കാഴ്ചക്കാര്‍ വിസിലടിക്കുന്നതു പോലെയാണത്. ഇങ്ങനെ ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കാഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടോയെന്നും അവര്‍ ചോദിക്കുന്നുണ്ട്. ഇല്ലെന്ന് ശിവകുമാര്‍ മറുപടി നല്‍കുന്നുണ്ട്. വി.എല്‍.സി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെന്ന് മറുപടി നല്കുമ്പോള് ചെയ്യാന്‍ പറ്റില്ലെങ്കില്‍ വിട്ടുകളയൂ. അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ, നടക്കില്ലെന്ന്. ഒന്നു പറയും, മറ്റൊന്നു ചെയ്യും എന്ന പറഞ്ഞ് ജയലളിത അസ്വസ്ഥയാകുന്നതും കേള്‍ക്കാം.
തന്റെ രക്തസമ്മര്‍ദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവര്‍ നല്കുന്ന ഉത്തരവും ടേപ്പിലുണ്ട്. 140 ആണ് രക്തസമ്മര്‍ദം എന്നും അത് ഉയര്‍ന്ന തോതാണെന്നും ഡോക്ടര്‍ പറയുന്നു. പിന്നീട് 140/80 ആണെന്ന് പറയുമ്പോള്‍ അതു തനിക്ക് ‘നോര്‍മല്‍’ ആണെന്ന് ജയലളിത പറയുന്നതും കേള്‍ക്കാം. തുടര്‍ച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരമെന്നതിനാല്‍ തന്നെ അവര്‍ക്ക് ശ്വാസതടസം ഉണ്ടെന്നതും വ്യക്തമാണ്.
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടും ശിവകുമാര്‍ കമ്മിഷന് കൈമാറിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സമയത്ത് 106.9 കിലോയായിരുന്നു ജയലളിതയുടെ ഭാരം. രാവിലെ 4.55ന് പനിനീര് കുടിച്ചു കൊണ്ടാണ് ജയ ദിവസം ആരംഭിക്കുന്നത്. 5.45 ആകുമ്പോഴേക്കും ഗ്രീന്‍ ടീ കുടിക്കും. ഒരു ഇഡ്ഡലിയും നാലു കഷ്ണം ബ്രെഡുമായിരുന്നു പ്രഭാത ഭക്ഷണം. ഇതോടൊപ്പം 230 മില്ലി ലീറ്റര്‍ ഇളനീരും 400 മില്ലി ലിറ്റര്‍ കാപ്പിയും കഴിക്കും. രാവിലെ 5.05നും 5.35നും ഇടയിലായിരുന്നു ഈ ഭക്ഷണം. ഉച്ചയ്ക്ക് 2.30ഓടെ ഭക്ഷണം കഴിക്കും. ഒന്നരക്കപ്പ് ബസ്മതി ചോറും ഒരു കപ്പ് തൈരും കഴിക്കും. വൈകിട്ട് 5.45ന് കാപ്പി കുടിക്കും. വൈകിട്ട് ആറരയ്ക്കും 7.15നും ഇടയില്‍ അത്താഴവും കഴിക്കും. കപ്പലണ്ടിയും ഉണങ്ങിയ പഴങ്ങളും കൂടാതെ ഇഡലിയോ ഉപ്പുമാവോ കഴിക്കും. ഒരു ദോശയും രണ്ട് കഷണം ബ്രെഡ്ഡും 200 മില്ലി ലിറ്റര്‍ പാലും കഴിക്കുമായിരുന്നു ജയലളിത. ഒപ്പം പ്രമേഹത്തിനുള്ള ഗുളികകളും കഴിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: