തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയില്‍ നിന്നും 1,32,927 രൂപയും കവടിയാര്‍ സ്വദേശി ഡോ. വീണയില്‍ നിന്നും 30,000 രൂപയുമാണ് നഷ്ടമായത്.ഇരുവരുടെയും എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
മേയ്-19 മുതലാണു ശോഭനകുമാരിയുടെ പണം നഷ്ടമായിത്തുടങ്ങിയത്. അടുത്തദിവസംതന്നെ എസ്.ബി.ഐ. ശാഖാ മാനേജര്‍ക്കു പരാതി നല്കി. പക്ഷേ, തുടര്‍ന്നുള്ള ദിവസങ്ങളിലും പണം നഷ്ടമായി. അറുപതു തവണകളായി 1,35,000 ത്തോളം രൂപയാണ് ഇപ്പോള്‍ നഷ്ടമായത്.
200 മുതല്‍ 2000 രൂപവരെയായി ഓണ്‍ലൈന്‍ ഷോപ്പിങ് എന്ന പേരിലാണു പണം നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു രഹസ്യ നമ്ബറുകളോ, കോഡുകളോ വന്നിട്ടില്ലായെന്നു പരാതിക്കാരി പറഞ്ഞു. അടുത്തിടെ ബാലരാമപുരം തെക്കേക്കുളം ലെയ്നില്‍ ബിസ്മി മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ ഐ.സി.ഐ.സി.ഐ. കാട്ടാക്കട ശാഖയില്‍നിന്നു ഏഴായിരത്തോളം രൂപ സമാനരീതിയില്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ബാലരാമപുരം, നാരുവാമൂട് പോലീസ് കേസെടുത്തു.
സംസ്ഥാനത്ത് പുറത്ത് നിന്നുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. മൂന്ന് മാസം മുമ്പ്തി രുവനന്തപുരത്ത് സമാനരീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: