ബഗ്പത്: കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിതര്‍ക്കു നേരെയുള്ള അതിക്രമം നടത്തുന്നതിനെതിരെയുള്ള നിയമം മുതല്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ വരെ തെറ്റിദ്ധാരണ പരത്തുകയും നുണകള്‍ പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ 11,000 കോടിയുടെ ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനം എന്നത് കോണ്‍ഗ്രസ്സിനും സഖ്യകഷികള്ക്കും കേവലം തമാശയാണ്. പത്ത് വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കാള്‍ രണ്ടിരട്ടിയാണ് എന്‍ഡിഎയുടെ നാലുവര്‍ഷം രാജ്യത്തിനു നല്‍കിയത്. എന്നാല്‍ ഇവയൊന്നും കാണാതെ പ്രതിപക്ഷം മുതലക്കണ്ണീരൊഴുക്കുകയാണ്.
പത്ത് വര്‍ഷം കൊണ്ട് കേവലം 57 ഗ്രാമങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് എത്തിക്കാനായ കോണ്‍ഗ്രസ്സ് ആണ് നാലുവര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയ എന്‍ഡിഎയെ വിമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. വികസനത്തിന്റെ ഓരോ സൂചികയിലും രാജ്യത്തെ മുന്നോട്ട് നയിച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം.
പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ പോലും കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണ്. ഈ ശ്രമങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കുകയുള്ളൂവെന്ന കാര്യം അവര്‍ മനസിലാക്കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മിഷനേയും വോട്ടിങ് യന്ത്രങ്ങളേയും കുറിച്ച് സംശയം ഉന്നയിക്കുന്ന കോണ്‍ഗ്രസ് സുപ്രീം കോടതിക്ക് നേരെയും വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. ഇതിലൂടെ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇല്ലാതാകുന്നത്. മാത്രമല്ല, മാദ്ധ്യമങ്ങള്‍ പക്ഷപാതം കാണിക്കുന്നെന്ന ആരോപണവും അവര്‍ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നു.
അതിര്‍ത്തിയിലെ മിന്നലാക്രമണത്തെ വിദേശ മാദ്ധ്യമങ്ങള്‍ പോലും പ്രകീര്ത്തിക്കുന്പോള് സൈന്യത്തിന്റെ ധാര്‍മികതയെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുകയാണെന്നും മോദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: