ജിനു ഗിരിപ്രകാശ്
ചുറ്റും കണ്ണെത്താ ദൂരത്തോളം കടല്മാത്രം. ഉയരത്തില്‍ പൊങ്ങിച്ചിതറുന്ന തിരകള്‍. പൊടുന്നനെ യാനത്തിനുള്ളിലേക്ക് കുതിച്ചെത്തുന്ന പറക്കും മത്സ്യങ്ങള്‍. ആ യാനത്തില്‍ ആകെയുണ്ടായിരുന്നത് ആറ് വനിതകള്‍ മാത്രം. അവര്‍ ആ കഥ പറയുകയാണ്. സായാഹ്നങ്ങളില്‍, കൈനീട്ടിയാല്‍ തൊടാമെന്ന പോലെ മുന്നിലെ കടല്‍വെള്ളത്തില്‍ താണിറങ്ങുന്ന സൂര്യ ഭഗവാനെ കാണുമ്പോള്‍ കണ്‍കുളിര്‍ക്കും. ദൈവം അടുത്തേക്ക് ഇറങ്ങിവരുന്ന പ്രതീതി. രാത്രിയില്‍, പ്രകാശവാഹിനികളായ ജീവികളെക്കൊണ്ട് നിറഞ്ഞ കടലിന്റെ ദീപക്കാഴ്ച. ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലിരുന്ന്, വൈദ്യുതി വെളിച്ചത്തില്‍ മുങ്ങിയ നഗരത്തെ നോക്കുന്ന പ്രതീതി. കാറ്റിനുവേണ്ടിയുള്ള കാത്തിരിപ്പും ആഞ്ഞടിക്കുന്ന കാറ്റിന്റെ ശക്തി ശമിക്കാനുള്ള പ്രാര്‍ത്ഥനയും. പാട്ടും കളിയും പാചകവും സൗഹൃദവും ഉറക്കവുമെല്ലാം കടലിനു നടുവില്‍ത്തന്നെ. ഇന്ത്യന്‍ നാവിക സേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥര്‍ അങ്ങനെ പിന്നിട്ടത് എട്ടുമാസം.
പായ്വഞ്ചിയില് ലോകം കീഴടക്കാന്‍ ഈ ആറ് പെണ്‍കുട്ടികള്‍ പുറപ്പെട്ടത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 10ന് ഗോവന്‍ തീരത്തുനിന്നായിരുന്നു. നാവിക സാഗര്‍ പരിക്രമ എന്ന് പേരിട്ട ദൗത്യത്തില്‍ 254 ദിവസംകൊണ്ട് അവര്‍ പിന്നിട്ടത് 21,600 നോട്ടിക്കല്‍ മൈല്‍. 199 ദിവസം മുഴുവനായും കടലില്‍ത്തന്നെ. യാത്രയ്ക്കിടെ കരയിലിറങ്ങിയത് അഞ്ച് തവണ മാത്രം. സ്ത്രീസമൂഹത്തിനെന്നല്ല മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനമായി മാറി ഈ ആറ് വനിതാ രത്നങ്ങള്‍. ലോകം കൈപ്പിടിയിലൊതുക്കി ഗോവയില്‍ തിരിച്ചെത്തിയ ഇവര്‍ ഇന്ത്യയിലെ യുവഹൃദയങ്ങളില്‍ ആവേശത്തിന്റെ തിരിതെളിയിച്ചു. ഉത്തരാഖണ്ഡ് ഋഷികേശ് സ്വദേശി ലഫ്. കമാന്‍ഡര്‍ വര്‍ത്തികാ ജോഷി നയിച്ച സംഘത്തില്‍ വിശാഖപട്ടണം സ്വദേശി ലഫ്. കമാന്‍ഡര്‍ പി. സ്വാതി, ഹൈദ്രാബാദ് സ്വദേശി ലഫ്. ഐശ്വര്യ ബൊദ്ദപതി, ഡെറാഡൂണില്‍ നിന്നുള്ള ലഫ്. പായല്‍ ഗുപ്ത, മണിപ്പൂര്‍ സ്വദേശി ലഫ്. എസ്. വിജയദേവി, ഹിമാചല്‍ പ്രദേശ് സ്വദേശി കമാന്‍ഡര്‍ പ്രതിഭാ ജാംവാള്‍ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നുള്ള ആറ് പെണ്‍കരുത്തുകളാണ് അണിചേര്‍ന്നത്.
ഒന്ന് ചിന്തിച്ചാല്‍ അവര്‍ ആറല്ല ഏഴുപേരായിരുന്നു. ഐഎന്എസ്വി താരിണി എന്ന ജലയാനമാണ് ആ ഏഴാമത്തെ മിടുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഎന്എസ്വി താരിണിലാണ് ആറംഗ വനിതാസംഘം ലോകപര്യടനം നടത്തിയതെന്നത് ഇന്ത്യയുടെ സുവര്‍ണനേട്ടത്തിന് മാറ്റ് കൂട്ടുന്നു. ഇത് നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ, ഉപകരണങ്ങളുടെ ഒക്കെ വിശ്വാസ്യത കൂടിയാണ് വിളിച്ചോതുന്നത്. മൂന്ന് മഹാസമുദ്രങ്ങളിലൂടെ യാത്രചെയ്ത്, നാല് ഭൂഖണ്ഡങ്ങള്‍ കീഴടക്കി, രണ്ട് വട്ടം ഭൂമദ്ധ്യരേഖ കടന്നുള്ള പ്രയാണത്തില്‍ ഐഎന്എസ്വി താരിണിയുടെ നിര്‍മാണത്തിലുള്ള ഇന്ത്യയുടെ മികവുകൂടി തെളിഞ്ഞു. അതിസാഹസികത നിറഞ്ഞ യാത്രയിലുടനീളം ഒരു പ്രശ്നവും കൂടാതെ ഈ ജലയാനം അവര്‍ക്കൊപ്പം നിന്നു.
കടലിന്റെ ഭീകരതയേയും വ്യത്യസ്ഥ കാലാവസ്ഥയേയും നേരിടാനുള്ള ശാരീരിക ക്ഷമതയും മനോധൈര്യവും ഇവര്‍ ആര്‍ജിച്ചു. 2 വര്‍ഷത്തെ പരിശീലനം അതിനുള്ള ഊര്‍ജം നല്കി. രാജ്യത്തിന് മുഴുവനും മാതൃകയാകാന്‍ പോന്ന നേട്ടത്തിലേക്ക് തങ്ങളെ നയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും പ്രോത്സാഹനവുമാണെന്ന് വനിതാസംഘം പറയുന്നു. ശ്രദ്ധിക്കാം അവരുടെ വാക്കുകള്‍.
ലഫ്. എസ്. വിജയദേവി
പര്യടനത്തിനിടെ അഞ്ച് തവണ തീരത്ത് ഇറങ്ങിയപ്പോഴും അവിടത്തെ ഇന്ത്യക്കാര്‍ നല്കിയ സ്വീകരണത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അവരുടെ കുടുംബത്തിലെ അംഗങ്ങളാണ് ഞങ്ങള്‍ എന്ന തരത്തിലാണ് അവര്‍ പെരുമാറിയത്. ഞങ്ങളേക്കുറിച്ച് ഫോണ്‍വഴി അവര്‍ തിരക്കിക്കൊണ്ടേയിരുന്നു. ലോകം മുഴുവന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ഇതിന് കാരണം ഞങ്ങള്‍ യാത്ര തിരിക്കും മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങളുടെ യാത്രയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ കൈമാറിയ സന്ദേശങ്ങളാണ്. ആ വാക്കുകള്‍ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്ക് ആകര്‍ഷിച്ചു.
കമാന്‍ഡര്‍
പ്രതിഭാ ജാംവാള്‍
മൂന്നുവട്ടമാണ് ഞങ്ങള്‍ക്ക് കൊടുങ്കാറ്റിനെ നേരിടേണ്ടി വന്നത്. ഒരുതവണ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. പത്ത് മീറ്റര്‍വരെ ഉയരത്തില്‍ തിരകള്‍ ആഞ്ഞടിച്ചു. പലപ്പോഴും കടല്‍ വെള്ളം ബോട്ടിലേക്ക് ഇരച്ചുകയറി. പൂജ്യം ഡിഗ്രി താപനിലയില്‍ നനഞ്ഞ് കുതിര്‍ന്ന് യാത്ര തുടരേണ്ടിവന്നു. എങ്കിലും ഞങ്ങള്‍ ഒറ്റമനസ്സോടെ മുന്നേറി. യുവതലമുറയോട് ഈ ദൗത്യത്തിലൂടെ ഞങ്ങള്‍ പറയാനാഗ്രഹിക്കുന്നത്, വലിയ സ്വ്പനം കാണാനും അവ യാഥാര്‍ത്ഥ്യമാക്കാനുമാണ്.
ലഫ്. പായല്‍ ഗുപ്ത
പ്രകൃതി തന്നെയായിരുന്നു യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി. 40 ഡിഗ്രി സെല്‍ഷ്യസ് എന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉയര്‍ന്ന താപനിലയില്‍ നിന്ന് പസഫിക് സമുദ്രത്തിലെ മൈനസ് അഞ്ച് ഡിഗ്രി താപനിലയിലേക്ക് എത്തിയപ്പോള്‍ ശരീരത്തെ അതിനനുസരിച്ച് പാകപ്പെടുത്തേണ്ടിയിരുന്നു.
ലഫ്. ഐശ്വര്യ ബൊദ്ദപതി
ഈ വിജയം സമൂഹത്തില്‍ സ്ത്രീകളെക്കുറിച്ചുള്ള എല്ലാ മുന്‍ധാരണകളുടെയും പൊളിച്ചെഴുത്താണ്. രണ്ട് സ്ത്രീകള്‍ക്ക് പരസ്പരം ചേര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല എന്നൊക്കെയുള്ള ഇടുങ്ങിയ ചിന്താഗതികള്‍ തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. 24 മണിക്കൂര്‍ ഒരുമിച്ച് കഴിയുമ്പോള്‍ സഹകരിക്കാതെ വഴിയില്ല. തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും കാണും. എല്ലാ പ്രതിസന്ധികളും ഒറ്റക്കെട്ടായിനിന്ന് പക്വതയോടെ ഞങ്ങള്‍ മറികടന്നു. സാധ്യമല്ലാത്തതായി ഒന്നുമില്ല. ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞെങ്കില്‍, എല്ലാ വനിതകള്‍ക്കും കഴിയും.
ലഫ്. കമാന്‍ഡര്‍ പി. സ്വാതി
കടലിലെ ദിനരാത്രങ്ങള്‍ അത്ഭുതാവഹമായിരുന്നു. ഡോള്‍ഫിനുകളായിരുന്നു പലപ്പോഴും വഴികാട്ടി. രാത്രിയില്‍ പ്രകാശം പൊഴിക്കുന്ന ജീവജാലങ്ങളാല്‍ ജ്വലിക്കുന്ന കടല്‍ക്കാഴ്ച വര്‍ണിക്കാനാവില്ല. ഉയര്‍ന്നുചാടി ബോട്ടില്‍ വന്നുവീഴുന്ന പറക്കും മീനുകള്‍, ഉദയത്തിലും അസ്തമയത്തിലും സൂര്യനെ തൊട്ടടുത്തുകാണുമ്പോള് ദൈവം താഴെയിറങ്ങി വന്നതുപോലെ തോന്നി. ദീര്‍ഘസമയം ഒരുകാറ്റ് പോലും വീശാതെ വലഞ്ഞപ്പോള്‍ ആകാശത്ത് നോക്കി ഞങ്ങള്‍ പറയുമായിരുന്നു ദൈവമേ കുറച്ച് കാറ്റെങ്കിലും തരണേ എന്ന്. കൊടുങ്കാറ്റിലും പറയും ഇന്നത്തേക്ക് ഇത് മതി ഞങ്ങളെ കഷ്ടപ്പെടുത്തരുതേയെന്ന്. പിന്നെ സംഭവിക്കുന്നത് അത്ഭുതമായിരുന്നു. ഒറ്റയടിക്ക് എല്ലാ ബുദ്ധിമുട്ടുകളും മാറി നില്ക്കും.
ലഫ്. കമാന്‍ഡര്‍ വര്‍ത്തികാ ജോഷി
ലോകംചുറ്റി മടങ്ങിയെത്തിയപ്പോള്‍ ഞങ്ങളെ വരവേല്‍ക്കാനെത്തിയ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞത് ഈ യാത്ര സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്മാര്ക്കും പ്രചോദനമാകണമെന്നും നിങ്ങളെ മാതൃകയാക്കി കൂടുതല്‍ പേര് തങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് തയ്യാറായാല്‍ അതാണ് ഈ ഉദ്യമത്തിന്റെ യഥാര്‍ത്ഥവിജയം എന്നുമാണ്. ഇന്ന് ലോകം കീഴടക്കാന്‍ വനിതകള്‍ക്ക് ഇന്ത്യന്‍ നാവികസേന അവസരം തന്നെങ്കില്‍ ഇതുവരെ സേനയിലെ സ്ത്രീകള്‍ക്ക് സാധ്യമല്ലാതിരുന്ന യുദ്ധക്കപ്പലില്‍ സേവനമനുഷ്ഠിക്കുക എന്ന സ്വപ്നവും വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: